ഇടുക്കി: മയക്കുവെടി വയ്ക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കങ്ങൾക്കിടെ വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. നിലവിൽ ഷൺമുഖ ഡാം പരിസരത്തെ കുത്തനാച്ചി ക്ഷേത്രത്തിന് സമീപമാണ് ആനയുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. വനമേഖലയിൽ തന്നെ തുടരുകയാണെങ്കിലും ആനയെ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോ മീറ്റർ അകലെയുള്ള വനമേഖലയിൽ ആണ് നിലിയുറപ്പിച്ചിരിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് നീങ്ങുകയാണെങ്കിൽ മയക്കുവെടിവയ്ക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട് പോലീസ്, വനംവകുപ്പ്, റവന്യൂ വിഭാഗം എന്നിവ സംയുക്തമായാണ് ആനയെ നിരീക്ഷിക്കുന്നത്.
അണക്കെട്ടിന് സമീപമുള്ള ആന പൊതുവെ ശാന്തനായാണ് കാണപ്പെടുന്നത്. ഇന്നലെ അണക്കെട്ടിൽ എത്തി വെള്ളം കുടിച്ചു. ഇതിന് ശേഷം തിരികെ വനത്തിലേക്ക് തന്നെ പോകുകയായിരുന്നു. ഇവിടേയ്ക്ക് കുങ്കിയാനകളെ െഎത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഇതിനായുള്ള റോഡിന്റെ നിർമ്മാണം ഇന്നലെ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. ആളുകളെവരെ ആക്രമിച്ചിരുന്നു. ഇതോടെയാണ് മയക്കുവെടിവയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
Discussion about this post