കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ. കോഴിക്കോട് എസ്പിയുടെ അന്വേഷണത്തിലാണ് തെറ്റ് മെഡിക്കൽ കോളേജിന്റെ ഭാഗത്താണെന്ന് വ്യക്തമായത്. ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
രണ്ട് ഡോക്ടർമാരും നഴ്സുമാരും സംഭവത്തിൽ കുറ്റക്കാരാണെന്ന് പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. സംഭവത്തിൽ വീഴ്ച പറ്റിയിരിക്കുന്നത് മെഡിക്കൽ കോളേജിന് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസ് റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. അടുത്തമാസം ഒന്നിന് ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ഈ റിപ്പോർട്ട് ചർച്ച ചെയ്യും. വീഴ്ച വ്യക്തമായ സാഹചര്യത്തിൽ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് സാദ്ധ്യത.
2017 നവംബറിൽ ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇതിന് ശേഷം യുവതിയ്ക്ക് സ്ഥിരമായി വയറ് വേദന അനുഭവപ്പെടുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ യുവതിയുടെ വയറ്റിനുള്ളിൽ കത്രിക കണ്ടെത്തുകയായിരുന്നു. സംഭവം ചർച്ചയായതോടെ മെഡിക്കൽ കോളേജിൽവച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
Discussion about this post