ചെന്നൈ: സനാതനധർമ്മത്തെ അവഹേളിക്കുന്ന പരാമർശത്തിൽ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതി. ഉദയനിതിയുടേത് വിദ്വേഷ പ്രസ്താവനയാണെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ ഉദയനിധിയ്ക്കെതിരെ നടപടി സ്വീകരിക്കാത്ത പോലീസിനെയും ഹൈക്കോടതി വിമർശിച്ചു.
നവംബർ ഒന്നിന് ചെന്നൈയിലെ ഒരു കല്യാണ മണ്ഡപത്തിൽ ദ്രവീഡിയൻ ആശയങ്ങളുടെ ഉന്മൂലനത്തിനായി ഒരു സമ്മേളനം വിളിക്കണമെന്നും അതിന് അനുമതി നൽകണമെന്നും കാണിച്ച് മഹേഷ് കാർത്തികേയൻ എന്ന വ്യക്തി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിന് അനുമതി നൽകിയില്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ജസ്റ്റിസ് ജയചന്ദ്രനാണ് ആവശ്യം പരിഗണിച്ചത്. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു.
സമ്മേളനത്തിന് അനുമതി നൽകിയാൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വ്യക്തമാക്കിയായിരുന്നു ഹർജി തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് സ്റ്റാലിനെതിരായ വിമർശനം. അധികാര സ്ഥാനത്തുള്ളവർ സമൂഹത്തിൽ അസ്വസ്ഥയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും വിശ്വാസത്തെ അല്ല ഉന്മൂലനം ചെയ്യേണ്ടത്. മറിച്ച് ലഹരി പോലെ സമൂഹത്തെ ഉന്മൂലനം ചെയ്യുന്ന ഘടകങ്ങളെ ആണ്. മന്ത്രി തന്നെ വിദ്വേഷ പ്രസ്താവന നടത്തിയിട്ടും എന്ത് കൊണ്ട് കേസ് എടുത്തില്ലെന്ന് കോടതി പോലീസിനോട് ചോദിച്ചു. പോലീസ് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്നും കോടതി വിമർശിച്ചു.
Discussion about this post