നാഗ്പൂർ: ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ശരിവച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഉദ്ധവ് താക്കറെ. കശ്മീരി പണ്ഡിറ്റുകളെ അവരുടെ പഴയ സ്വദേശത്തേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകുമോ എന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജമ്മു കശ്മീരിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ ഞങ്ങൾ പിന്തുണച്ചിരുന്നു. അടുത്ത സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള കോടതിയുടെ നിർദ്ദേശങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പ് ഉടൻ നടക്കണമെന്നും കശ്മീരിലെ ജനങ്ങൾക്ക് സ്വതന്ത്രമായ അന്തരീക്ഷത്തിൽ വോട്ട് ചെയ്യാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’- താക്കറെ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്പൂരിലാണ് ഇപ്പോൾ നടക്കുന്നത്. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്ധവ് പറഞ്ഞു. അതുവഴി നമ്മുടെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിൽ ഇലക്ഷൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരി പണ്ഡിറ്റുകൾ നാട്ടിലേക്ക് മടങ്ങുകയും അവരുടെ വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യുമെന്ന് ആരാണ് ഉറപ്പ് നൽകുകയെന്ന് ഉദ്ധവ് ചോദിച്ചു. പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഉറപ്പ് നൽകുമോ എന്നും കശ്മീരി പണ്ഡിറ്റുകൾ സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങുമോ എന്നുമായിരുന്നു ഉദ്ധവിന്റെ സംശയങ്ങൾ.
Discussion about this post