കണ്ണൂർ: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെയാകെ വേദനിപ്പിച്ചെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന അതീവ ദുഃഖത്തോടെയാണ് കേട്ടത്. സമീപകാലത്തൊന്നും ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘‘സജി ചെറിയാന്റെ വാക്കുകൾ ക്രൈസ്തവ സമൂഹം ദുഃഖത്തോടെയാണു കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല. നവകേരള സദസ്സിൽ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതുകൊണ്ടാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ അല്ലല്ലോ ഞങ്ങൾ പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നെങ്കിൽ അതും ഈയൊരു വിശാലവീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷിരാഷ്ട്രീയവത്കരിക്കുന്നതു ശരിയായ രീതിയല്ല’– മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്. ‘ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചതിൽ പ്രത്യേക രോമാഞ്ചമുണ്ട്. രോമാഞ്ചം കൂടി കുറച്ചുപേർ ഡൽഹിക്കു പോയി. കേക്കിന്റെ പീസും മുന്തിരിങ്ങയിട്ടു വാറ്റിയ സാധനവും കഴിച്ചു സ്തുതി പാടി പോന്നു. അവർ മണിപ്പുർ വിഷയം മറന്നു’ എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.
സംഭവം വിവാദമായതിന് പിന്നാലെ പ്രസംഗത്തിന് ന്യായീകരണവുമായി മന്ത്രിയെത്തി. എന്നാൽ, ബിഷപ്പുമാർക്ക് പ്രയാസമുണ്ടായത് എന്താണെന്ന് മനസിലായില്ലെന്നാണ് മന്ത്രി പറഞ്ഞത്. വീഞ്ഞും കേക്കും എന്നീ വാക്കുകളാകാം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. എന്നാൽ, ആ വാക്കുകൾ മാത്രം പിൻവലിക്കാം. പക്ഷേ തന്റെ രാഷ്ട്രീയ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
Discussion about this post