ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. തിരഞ്ഞെടുപ്പ് പരിഗണിച്ച് അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചതിന് പിന്നാലെയാണ് ഇഡി ഇതിനെതിരായ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഇത്തരം ഒരു കാരണത്താൽ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയക്കാർ ഇനിയും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ഇത്തരം കാര്യങ്ങൾ പറഞ്ഞ് അന്വേഷണത്തിൽ നിന്നും ഒഴിവാകുകയും ചെയ്യും എന്നാണ് ഇഡി സുപ്രീംകോടതിയിൽ അറിയിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവകാശം മൗലികാവകാശമോ ഭരണഘടനാപരമായ അവകാശമോ നിയമപരമായ അവകാശമോ അല്ല എന്നും ഇഡി സുപ്രീംകോടതിയിൽ അറിയിച്ചു. ഇതിനുമുമ്പും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നേതാക്കൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ ആർക്കും ഇടക്കാല ജാമ്യം നൽകിയിട്ടില്ല എന്നും ഇഡി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 123 തിരഞ്ഞെടുപ്പുകൾ ആണ് നടന്നിട്ടുള്ളത്. ആദർശരഹിതരും കുറ്റവാളികളും ആയ രാഷ്ട്രീയക്കാർക്കാണ് ജയിലിൽ കഴിയേണ്ടി വരുന്നത്. എന്നാൽ ഇത്തരത്തിൽ ഇടക്കാല ജാമ്യം ഈ രാഷ്ട്രീയക്കാർക്ക് നൽകുകയാണെങ്കിൽ ഒരാളെയും അറസ്റ്റ് ചെയ്യാനോ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാനോ സാധിക്കുകയില്ല എന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
Discussion about this post