ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ എയർ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ച വിജയമായി. ഇതോടെ നേരത്തെ പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനമായിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കണമെന്ന് എയർലൈൻ മാനേജ്മെന്റ് സമ്മതിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. രണ്ടര ദിവസത്തെ സമരത്തിനു ശേഷമാണ് ചർച്ച വിജയിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി മുതൽ 100 കണക്കിന് വിമാനങ്ങൾ ആയിരുന്നു റദ്ദാക്കിയിരുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിൽ ഉള്ള 300 ജീവനക്കാർ കൂട്ടമായി മെഡിക്കൽ അവധി എടുത്തതിനെ തുടർന്നായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ഇക്കാര്യം ആസൂത്രിതമാണെന്ന് ബോധ്യപ്പെട്ട കമ്പനി ഇതിന് നേതൃത്വം നൽകിയ 25 പേരെ പിരിച്ചുവിടുകയാണെന്ന് നോട്ടീസ് നൽകിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിനെ പ്രതിനിധീകരിച്ച് എച്ച് ആർ മേധാവിയായിരുന്നു ഇന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നത്. കേന്ദ്ര ലേബർ കമ്മീഷണറുടെ നിർദ്ദേശങ്ങൾ പ്രകാരം മാനേജ്മെന്റ് ജീവനക്കാരും തമ്മിൽ ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
Discussion about this post