മുംബൈ; മുംബൈയില് ശിവസേനാ നേതാവ് വെടിയേറ്റ് മരിച്ചു. ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാല്ക്കറാണ് മരിച്ചത്. ഫെയ്സ് ബുക്ക് ലൈവിനിടെയായിരുന്നു അഭിഷേകിന് വെടിയേറ്റത് . ഇതിന് ശേഷം പ്രതിയായ മൗറീസ് നൊരോഹ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.
ശിവസേന നേതാവ് വിനോദ് ഖോസാൽക്കറുടെ മകനാണ് അഭിഷേക് ഘോസാൽക്കർ , മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുമായി ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ആണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വളരെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇരുവരും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നതായും ഇത് പരിഹരിച്ചു രമ്യതയിലെത്തിയെന്നും അത് തുറന്നുപറയാനായാണ് ഫേസ്ബുക്ക് ലൈവിടുന്നതെന്നുമായിരുന്നു വിശദീകരണം. ലൈവ് നടക്കുന്നതിനിടെ മൗറിസ് നൊറോണ തത്സമയ സ്ട്രീമിൽ നിന്ന് പുറത്തുപോകുകയും പിന്നീട് ഘോസാൽക്കറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മൂന്ന് തവണയാണ് വെടിയുതിർത്തത്. ഇതിന് ശേഷം മൗറീസ് ഭായ് സ്വയം വെടിവെച്ച് മരിച്ചതായും പോലീസ് പറയുന്നു. ഘോസാൽക്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബോറിവലി വെസ്റ്റിൽ ആണ് മൗറിസ് നൊറോണ താമസിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൌറിസ് ആഗ്രഹിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായതായുമാണ് പോലീസിന് ലഭിച്ച വിവരങ്ങൾ. രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും മൌറിസ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. അഭിഷേക് ഘോസൽക്കറിൻറെയും മൗറിസ് നൊറോണയുടെയും ബിസിനസ് ഓഫിസുകളും അടുത്തടുത്താണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post