ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. ദോഡയിലെ ഗന്ദോഹ മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ. അടുത്തിടെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ഭീകരൻ എന്നാണ് സൂചന. പ്രദേശത്ത് ഭീകരാക്രമണ കേസിലെ പ്രതികളായ ഭീകരർ ഒളിച്ച് താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ ഭീകരന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായിട്ടായിരുന്നു ഭീകര വിരുദ്ധ പ്രവർത്തനം നടത്തിയത്.
ജൂൺ 11 നായിരുന്നു സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിൽ ആറ് സുരക്ഷാ സേനാംഗങ്ങൾക്കായിരുന്നു പരിക്കേറ്റത്.
Discussion about this post