ന്യൂഡൽഹി: മൂന്നാംവട്ടം അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. അടുത്ത മാസം അദ്ദേഹം റഷ്യ സന്ദർശിക്കുമെന്നാണ് വിവരം. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ ആദ്യമായിട്ടാണ് പ്രധാനമന്ത്രി റഷ്യയിൽ എത്തുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മൂന്നാം വട്ടം പ്രധാനമന്ത്രിയായതിന് പിന്നാലെയുള്ള ആദ്യ സന്ദർശനം കൂടിയാണ് ഇത്. റഷ്യ സന്ദർശനത്തിന്റെ തിയതി പുറത്ത് വിട്ടിട്ടില്ല. അടുത്ത വാരം തിയതിയും യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കേന്ദ്രവിദേശകാര്യ മന്ത്രാലയം പുറത്തുവിടും.
ഇക്കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയെ റഷ്യ രാജ്യത്തേയ്ക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചായിരുന്നു യാത്ര എന്നാണ് സൂചന. 2019 ലായിരുന്നു അവസാനമായി മോദി റഷ്യ സന്ദർശിച്ചത്. റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് റഷ്യ. എന്നാൽ റഷ്യ യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് വ്യാപാര ബന്ധത്തിൽ ചില പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇതെല്ലാം പരിഹരിച്ച് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളെയും പഴിക്കാത്ത നിലപാട് ആയിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സംഘർഷം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണം എന്നും ഇന്ത്യ ആവർത്തിച്ചിരുന്നു.
Discussion about this post