തിരുവനന്തപുരം : നരേന്ദ്രമോദി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച സർക്കാർ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ 10 വർഷം രാജ്യം കണ്ടത് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണം ആണെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് ഇതുവരെയും നരേന്ദ്രമോദി സർക്കാർ മുന്നോട്ടു പോയതെന്നും മുരളീധരൻ വ്യക്തമാക്കി. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തെ റെയിൽവേ വികസനത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടായത്. ഇപ്പോൾ കേരളത്തിനും റെയിൽവേ പ്രത്യേക പരിഗണന തന്നെ നൽകുന്നുണ്ട് എന്നും മുരളീധരൻ സൂചിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസിനെ കുറിച്ച് വി മുരളീധരൻ വിമർശിച്ചു. ഓഫീസ് ക്ലാർക്കിനെ കൊണ്ട് നിവേദനം തയ്യാറാക്കി മന്ത്രിക്ക് കൊടുക്കാൻ ആർക്കും പറ്റുന്ന കാര്യമാണ്. എന്നാൽ അതുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാവില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ നടപ്പിലായെന്ന് ഉറപ്പുവരുത്താൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.
Discussion about this post