കോട്ടയം: ഉന്നത വിദ്യഭ്യാസത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുക ജെഎൻയു സർവകലാശാലയായിരിക്കും. എന്നാൽ ജെ,എൻ.യുവിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ ? രാജ്യ വിരുദ്ധതയും അഫ്സൽ ഗുരുവിനു വേണ്ടിയുള്ള സിന്ദാബാദ് വിളിയുമാണ് ഓർമ്മ വരുക.. എന്നാൽ ആ ജെ.എൻ.യുവിന് ഇന്ന് മാറ്റമുണ്ട്.. ദേശീയതയ്ക്കൊപ്പം കരുത്തോടെ നിൽക്കുന്ന ജെ.എൻ.യുവാണ് ഇന്ന് തലസ്ഥാനത്തെ അലങ്കരിക്കുന്നത്.
സാഹചര്യങ്ങൾ കൊണ്ട് ഡൽഹിയിൽ പോയി ജെഎൻയുവിൽ പഠിക്കുന്നത് സ്വപ്നം മാത്രമായി കൊണ്ട് നടക്കുന്ന നിരവധി വിദ്യാർത്ഥികളാണ് നമുക്ക് ചുറ്റുമുള്ളത്. അവരുെട സ്വപ്നങ്ങൾക്ക് ചിറകു നൽകിക്കൊണ്ടാണ് ജെഎൻയു കേരളത്തിലേക്കെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.
കോഴിക്കോട് കേസരിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കോളേജിന്റെ പിജി ഡിപ്ലോമ ഇൻ ജേർണലിസത്തിന് ജെ.എൻ.യു അംഗീകാരം നൽകിയിരിക്കുകയാണ്..ഇനി ജെ.എൻ.യുവിന്റെ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. മഹാത്മ ഗാന്ധി കോളേജ് ഡയറക്ട്ർ എകെ അനുരാജാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ വിവരം പങ്കുവെച്ചത്.
ജെ.എൻ.യു.-മാഗ്കോം അച്ചുതണ്ട് അതിനിർണായകമായ അടുത്ത ചുവടുവെപ്പു നടത്തുകയാണ്. അതിലൂടെ, ഇതാദ്യമായി ജെ.എൻ.യു. പഠനം കേരളത്തിലെ ഒരു കോളജിൽ ആരംഭിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി, ജെ.എൻ.യു. കോഴ്സായ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം മാഗ്കോമിൽ തുടങ്ങുകയാണ്. മാധ്യമപഠന, ഗവേഷണ രംഗങ്ങളിൽ ദേശീയതലത്തിലോ രാജ്യാന്തരതലത്തിലോ ഉള്ള മികവു കേരളത്തിലും അതുവഴി ലോകത്തിന്റെ മറ്റിടങ്ങളിലും എത്തിക്കുക എന്നതു മാത്രമാണ് മാഗ്കോമിന്റെ ദൗത്യമെന്നും അനുരാജ് പോസ്റ്റിൽ കുറിച്ചു.
ജെ.എൻ.യുവിനു വേണ്ടി വൈസ് ചാൻസലർ പ്രൊഫ. ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്കോമിനു വേണ്ടി ഡയറക്ടർ എകെ അനുരാജുമാണ് രേഖകളിൽ ഒപ്പുവെച്ചത്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകും പ്രചാരകനുമായ ജെ. നന്ദകുമാറും കേസരി പത്രാധിപരും പ്രചാരകനുമായ എൻ.ആർ മധുവും സന്നിഹിതരായിരുന്നു. കോഴിക്കോട് കേസരി ആസ്ഥാനത്താണ് പിജി ഡിപ്ലോമ കോഴ്സ് നടത്തുന്നത്. ഇതിനായി മൾട്ടിമീഡിയ ലാബുകളും ക്ലാസ് മുറികളും ഇതിനോടകം സജ്ജമായിക്കഴിഞ്ഞുവെന്ന് ഡയറക്ടർ വ്യക്തമാക്കി.
Discussion about this post