തിരുവനന്തപുരം: ഓൺലൈൻ ബുക്കിംഗിലൂടെ മദ്യം വീടുകളിൽ എത്തിക്കാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഓൺലൈൻ ബുക്കിംഗ് വഴി മദ്യം എത്തിക്കാനുള്ള നിർദ്ദേശം ഉയർന്നുവന്നത്. പ്രീമിയം മദ്യങ്ങൾ ആകും ഇത്തരത്തിൽ ഓൺലൈനായി വിൽപ്പന നടത്തുക.
വീടുകളിൽ മദ്യം എത്തിക്കുന്നത് സംബന്ധിച്ച് ആദ്യം കരട് തയ്യാറാക്കും. തുടർന്ന് സിപിഎമ്മിലും ഇടത് മുന്നണിയിലും ചർച്ച നടത്തും. ഇതിന് ശേഷമാകും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സർക്കാർ എടുക്കുക. ഇത് പ്രാവർത്തികം ആകണമെങ്കിൽ നിലവിലെ അബ്കാരി നിയമത്തിൽ മാറ്റം വരുത്തണം. ഓൺലൈൻ മദ്യ വിൽപ്പനയ്ക്കായുള്ള സംവിധാനങ്ങൾ നിലവിൽ വരുമ്പോൾ ദുരുപയോഗത്തിനുള്ള സാദ്ധ്യതയും സർക്കാർ തള്ളുന്നില്ല. ഇത് തടയാൻ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈൻ ബുക്കിംഗിന് നിർബന്ധമാക്കും.
മുൻ വർഷങ്ങളിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും വീടുകളിൽ ഓൺലൈൻ മദ്യം എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഇതേ മാതൃക പിന്തുടുകയാണ് സംസ്ഥാന സർക്കാരും. അതേ സമയം ഈ പദ്ധതിയ്‌ക്കെതിരെ എതിർപ്പുകൾ ഉയരാനാണ് തീരുമാനം. കൊറോണ കാലത്ത് സമാന രീതിയിൽ മദ്യവിൽപ്പന നടത്താൻ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ശക്തമായ എതിർപ്പിനെ തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു.
്‌നിലവിൽ മദ്യ വിൽപ്പനയും അതുവഴിയുള്ള വരുമാനവും വർദ്ധിപ്പിക്കുന്നതിനായി ഡ്രൈ ഡേ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന് പിന്നാലെയാണ് ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പനയ്ക്കായി ആലോചിക്കുന്നത്. ഇതുവഴി വരുമാനത്തിൽ വലിയ വർദ്ധനവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Discussion about this post