ലക്നൗ: അവയവക്കടത്ത് കേസിൽ അറസ്റ്റിലായ യൂട്യൂബർ ബോബി കദാരിയ എന്നറിയപ്പെടുന്ന ബൽവന്ത് കദാരിയയെ സിറ്റി കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. 20 ലക്ഷം രൂപയും കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകളും നാല് മൊബൈൽ ഫോണുകളും ഇയാളുടെ വസതിയിൽ നിന്നും കണ്ടെത്തിയതായും എസിപി വരുൺ ദഹിയ വ്യക്തമാക്കി.
അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘവുമായി കഴിഞ്ഞ വർഷം മുതൽ കദാരിയക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീ സുഹൃത്തുമായി അനധികൃത ബിസിനസുകൾ നടത്തിയിരുന്ന ഇയാൾ തൊഴിൽ രഹിതരായ നിരവധി യുവാക്കളെ കബളിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ കദാരിയ തട്ടിയെടുത്തതായി രണ്ട് യുവാക്കൾ പോലീസിനെ സമീപിച്ചിരുന്നു. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ അരുൺ കുമാർ, ദൊലാന സ്വദേശിയായ മനീഷ് തൊമർ എന്നിവരാണ് ഗുരുഗ്രാം പോലീസിൽ പരാതി നൽകിയത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇൻസ്റ്റഗ്രാമിൽ നൽകിയ പരസ്യം കണ്ടായിരുന്നു ഇരുവരും പ്രതിയെ സമീപിച്ചത്. കദാരിയയുടെ ഔദ്യോഗിക യൂട്യൂബ്, ഇൻസ്റ്റഗ്രാം പേജുകളിലായിരുന്നു പരസ്യം നൽകിയിരുന്നത്. പരസ്യം കണ്ട് കദാരിയയെ വിളിച്ച ഇരുവരോടും ഗുരുഗ്രാം മാളിലെ ഇയാളുടെ ഓഫീസിൽ വന്ന് കാണാനാണ് പറഞ്ഞിരുന്നത്. യുഎഇയിൽ ജോലി ലഭിക്കാനായി 2000 രൂപയാണ് രജിസ്ട്രേഷൻ ഫീസായി അരുൺ കുമാറിൽ നിന്നും വാങ്ങിയത്. പിന്നീട്, 1.5 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. 2.59 ലക്ഷം രൂപയാണ് സിംഗപൂറിൽ ജോലി വാഗ്ദാനം ചെയ്ത് മനീഷിൽ നിന്നും പ്രതി തട്ടിയത്.
വിദേശത്തെത്തിയ തങ്ങളുടെ പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ചെടുത്തതായി അരുണും മനീഷും പറയുന്നു. തങ്ങളെപോലെ 150ഓളം പേരെ ഇവരുടെ സംഘം ബന്ധികളാക്കിയിരുന്നതായും ഇവർ വ്യക്തമാക്കി. ഇവിടെ നിന്നും രക്ഷപ്പെട്ട ഇരുവരും ഇന്ത്യൻ എംബസിയെ സമീപിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് പോലീസ് കദാരിയയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും.
Discussion about this post