ചണ്ഡീഗഡ് : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തിയ സംസ്ഥാനം ആയിരുന്നു ഹരിയാന. എന്നാൽ ഈ വിജയത്തിന് തൊട്ടു പിന്നാലെ തന്നെ സംസ്ഥാനത്ത് പാർട്ടിക്കുള്ളിലെ തർക്കങ്ങൾ മാറി നീക്കി പുറത്തേക്ക് വരികയാണ്. ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കിരൺ ചൗധരിയും മുൻ എംപിയായ മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു.
ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിലാണ് സംസ്ഥാനത്തെ ഈ മുതിർന്ന നേതാവിന്റെ പാർട്ടി മാറ്റം എന്നുള്ളത് കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കിരൺ ചൗധരിയെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. കിരൺ ചൗധരിയുടെ പാർട്ടി മാറ്റത്തെ അനുകൂലിച്ചുകൊണ്ട് ചില കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയതും ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയാകുകയാണ്.
എംപിയും മുൻ പിസിസി അധ്യക്ഷയുമായ കുമാരി സെൽജ കിരൺ ചൗധരിയുടെ ബിജെപി പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തി. മുൻമുഖ്യമന്ത്രി ഭൂപീന്ദ്ര സിംഗ് ഹൂഡക്കെതിരെ സ്വീകരിച്ച നിലപാടുകളാണ് കിരൺ ചൗധരിയും സംസ്ഥാന കോൺഗ്രസ്സും തമ്മിൽ സംഘർഷം ഉണ്ടാവാൻ കാരണമായത്. സംസ്ഥാനത്തെ കോൺഗ്രസ് ഒരു വ്യക്തി കേന്ദ്രീകൃത പാർട്ടിയായി മാറിയെന്നും പ്രവർത്തകർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നും ബിജെപിയിൽ ചേർന്നശേഷം കിരൺ ചൗധരി പ്രതികരിച്ചു.
Discussion about this post