തിരുവനന്തപുരം : ഓൺലൈൻ തട്ടിപ്പുകളുടെ ആസ്ഥാനമായി മാറി കേരളം. മെയ് മാസത്തിൽ മാത്രം 181.17 കോടി രൂപയാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിലൂടെ ഇരകൾക്ക് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകമായി പെരുകുന്നതായി വ്യക്തമാക്കിയത്. 1.25 കോടി രൂപയാണ് മേയിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളിൽ നിന്നും തിരിച്ചു പിടിക്കാൻ കഴിഞ്ഞത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനത്ത് പ്രതിമാസം കോടിക്കണക്കിന് രൂപയാണ് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമാകുന്നത്. 2023 ഡിസംബർ മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ ഓൺലൈൻ തട്ടിപ്പിലൂടെ ഇരകൾക്ക് നഷ്ടപ്പെട്ട തുകയുടെ കണക്കും മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. 2023 ഡിസംബറിൽ മാത്രം 54.31 കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടപ്പെട്ടത്.
ഈ വർഷത്തെ കണക്കുകൾ അനുസരിച്ച് ജനുവരിയിൽ 32.84 കോടി, ഫെബ്രുവരിയിൽ 126.86 കോടി, മാർച്ചിൽ 86.11 കോടി, ഏപ്രിൽ 136.28 കോടി, മേയിൽ 181.17 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് നടന്നിട്ടുള്ളത്. എന്നാൽ ഇവയിൽ വളരെ പരിമിതമായ തുക മാത്രമാണ് സംസ്ഥാന അന്വേഷണ സംഘങ്ങൾക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളത്. വിവരസാങ്കേതികവിദ്യയുടെ വ്യാപനം മൂലം കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ ഉണ്ടായ വലിയ മാറ്റമാണ് ഇത്തരം തട്ടിപ്പുകൾക്ക് കാരണമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയത്.
Discussion about this post