ബ്രിട്ടൻ: തന്റെ ഹിന്ദുവിശ്വാസത്തെ കുറിച്ച് വീണ്ടും വാചാലനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസം നേടാൻ സാധിക്കുന്നുവെന്നും ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഹിന്ദുമതത്തെ കുറിച്ച് വാചാലനായത്. ഭാര്യ അക്ഷതാ മൂർത്തിയ്‌ക്കൊപ്പമായിരുന്നു ക്ഷേത്ര ദർശനം.യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ക്ഷേത്ര ദർശനം.
ഫലത്തെ കുറിച്ചോർത്ത് ആകുലപ്പെടാതെ കടമകൾ നിർവഹിക്കാനാണ് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതും, അങ്ങനെ തന്നെയാണ് ഞാൻ എന്റെ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാൻ ആഗ്രഹിക്കുന്നു. ധർമ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹികസേവനത്തോടുള്ള എന്റെ സമീപമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനേയും അദ്ദേഹം അഭിനന്ദിച്ചു. ‘എല്ലാവർക്കും ക്രിക്കറ്റ് വിജയത്തിൽ സന്തോഷമുണ്ടോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്.
കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്ന വംശീയാധിക്ഷേപം വേദനയും അമർഷവും ഉണ്ടാക്കിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് തുറന്നുപറഞ്ഞിരുന്നു. ഏഷ്യക്കാർക്കെതിരെ പറയാറുള്ള വംശീയ അധിക്ഷേപ പദമാണു ടിവി ചർച്ചയിൽ വലതുപക്ഷ റിഫോം യുകെ പാർട്ടിയുടെ നൈജൽ ഫറാജിന്റെ അനുയായി സുനകിനെ പരാമർശിച്ചു പറഞ്ഞത്. ‘എന്റെ 2 പെൺമക്കൾ ഇതു ടിവിയിൽ കാണേണ്ടിവരുന്നത് വേദനയും അമർഷവും ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുടിയേറ്റ പ്രശ്‌നവുമായി ബന്ധപ്പെട്ടാണു നൈജൽ ഫറാജിന്റെ പാർട്ടിക്കാരനായ ആൻഡ്രൂ പാർക്കർ സുനകിനെതിരെ അസഭ്യം പറഞ്ഞത്. കൺസർവേറ്റീവ് പാർട്ടി ഋഷി സുനകിനെ നേതാവാക്കിയ നടപടി പരാമർശിച്ചായിരുന്നു ഇത്. ഇന്ത്യയിൽനിന്ന് യുകെയിലേക്കു കുടിയേറിയവരാണു സുനകിന്റെ മാതാപിതാക്കൾ.
Discussion about this post