തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ലഭിക്കുന്ന ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ, മദ്ധ്യ കേരളത്തിലാണ് മഴ ലഭിക്കുക.
രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇരു ജില്ലകളിലും 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർ വരെ മഴ ലഭിക്കും. കാസർകോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്ര തീരം മുതൽ മദ്ധ്യകേരളം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. കേരള തീരത്തു പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. ഇതും മഴയുടെ ശക്തി വർദ്ധിപ്പിക്കുന്നു.
മഴയ്ക്ക് പുറമേ അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം ആവശ്യമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post