സെബാസ്റ്റ്യന്‍ പോളിന്റെ മതേതര കാപട്യം പൊളിയുന്നു എന്ന തലക്കെട്ടില്‍ തന്റെ ടെലിഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതിനെതിരെ ഡോക്ടര്‍ സെബാസ്റ്റിയന് പോള്‍ ഒരു ഓണ്‍ലൈന്‍ ന്യൂസില്‍ എഴുതിയ ലേഖനത്തിന് ജന്മഭൂമി റിപ്പോര്‍ട്ടറായ സുജിത്തിന്റെ മറുപടി. താന്‍ ഫോണ്‍ സംഭാഷണത്തിനിടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ തന്നെ സംഘപരിവാര്‍ വക്താവാക്കി ഒളിച്ചോടിയത് ശരിയല്ലെന്ന് സുജിത് ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ദീകരിച്ച ലേഖനത്തില്‍ ചോദിക്കുന്നു.
‘അറിയപ്പെടുന്ന ഇടത് മതേതര ബുദ്ധിജീവിയെന്ന് മലയാള മാധ്യമങ്ങള്‍ അങ്ങയെ വിശേഷിപ്പിച്ചപ്പോള്‍ കണ്ണടച്ച് വിശ്വസിച്ചത് എനിക്ക് പറ്റിയ ആദ്യ തെറ്റ്. സെബാസ്റ്റ്യന്‍ പോള്‍ മറുപടി നല്‍കിയെന്ന് ഒരു സുഹൃത്തിന്റെ സന്ദേശം കണ്ടപ്പോള്‍ ഞാന്‍ അങ്ങയോടുന്നയിച്ച സംശയങ്ങള്‍ക്കുള്ള വിശദീകരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ആകാംക്ഷയോടെ സൈബര്‍ സ്പെയിസില്‍ പരതിയ എനിക്ക് വീണ്ടും തെറ്റി. ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാതെ താങ്കളുള്‍പ്പെടെയുള്ള ഇരട്ടത്താപ്പ് ബുദ്ധിജീവികള്‍ കേരളീയ പൊതുസമൂഹത്തില്‍ കെട്ടിപ്പൊക്കിയ ‘ഫാസിസ്റ്റ് സംഘപരിവാറി’ന്റെ വക്താവായി എന്നെ പ്രതിഷ്ഠിച്ച് ഒളിച്ചോടി. (കാലങ്ങളായി അങ്ങനെയാണല്ലോ. ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവനെ ആര്‍എസ്എസ്സുകാരനും വര്ഗീയവാദിയുമാക്കിയാല് അതോടെ തീരും). ഞാന്‍ മറുപടി പറയാന്‍ സമ്മതിച്ചില്ലെന്നാണല്ലോ അങ്ങയുടെ പരാതി. എന്നെ മാന്യതയില്ലാത്ത മാധ്യമപ്രവര്‍ത്തകനും ഫാസിസ്റ്റ് വക്താവുമാക്കി ഉന്നതമായ ജനാധിപത്യബോധത്തിന്റെ അപ്പോസ്തലനായി സ്വയം അവതരിച്ചും അങ്ങെഴുതിയ വിശദീകരണത്തില്‍ എന്തേ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്ല. ആരാണ് അവിടെ അങ്ങയെ തടഞ്ഞത്.-സുജിത്ത് ചോദിക്കുന്നു.
ലേഖനത്തിന്റെ ബാക്കി ഭാഗം-
ഫെയ്സ്ബുക്കില്‍ വന്ന ഒരു കുറിപ്പിനെ മലയാളത്തിലെ പ്രമുഖ പത്രം വേണ്ടത്ര പരിശോധനകളില്ലാതെ പുനപ്രസിദ്ധീകരിച്ചതിന്റെ അധാര്‍മ്മികതയാണ് താങ്കള്‍ വിശകലനം ചെയ്തതെന്ന് പറയുന്നു. അതിന് പാരീസ് ആക്രമണത്തെപ്പോലും ന്യായീകരിക്കേണ്ടി വരുന്നത് ആശയപ്പാപ്പരത്തമല്ലെ സര്. ‘ആരും പ്രകോപിതരാകരുത് എന്നു പറയാനെളുപ്പമാണ്. പ്രകോപനത്തിന് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഭംഗി’. താങ്കളുടെ ലേഖനത്തില്‍ നിന്നാണ് ഈ വരികള്‍. എം.എഫ്.ഹുസൈനും എം.എം.ബഷീറും കെ.എസ്.ഭഗവാനും പെരുമാള്‍ മുരുഗനും ഒരു വിഭാഗത്തിന്റെ സഹിഷ്ണുതയെ നിരന്തരം ചവച്ചു തുപ്പിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നുവെന്ന് കേരളീയ പൊതുസമൂഹത്തിനറിയാം. ജനാധിപത്യപരമായി പ്രതിഷേധിച്ച ശരാശരി ഹിന്ദുവിനെപ്പോലും ഫാസിസ്റ്റുകളാക്കി നാട്നീളെ പ്രതിരോധ സംഗമങ്ങളുടെ പൂരപ്പറമ്പാക്കിയ അങ്ങയെപ്പോലുള്ള ഇരട്ടത്താപ്പുകള്‍ എന്ത് ജനാധിപത്യ ബോധമാണ് സര് മറ്റുള്ളവരെ പഠിപ്പിക്കാനിറങ്ങുന്നത്. ഇസ്ലാമിക ഭരണം സ്വപ്നം കാണുന്ന ജമാ അത്തെ ഇസ്ലാമിയുടെ പൂമുഖപ്പടിയിലിരുത്തി ഏത് ഹിന്ദുവിനെയാണ് സര് താങ്കള്‍ക്ക് ഫാസിസ്റ്റ് വിരുദ്ധ നാമം ജപിപ്പിക്കേണ്ടത്. ഫോണ്‍ സംഭാഷണത്തില്‍ ഞാന്‍ നിഷേധിച്ചുവെന്ന് താങ്കള്‍ വിലപിക്കുന്ന അവസരം സോഷ്യല്‍ മീഡിയയില്‍ വേണ്ടുവോളമുണ്ട്. അവിടെ ഞാനും അങ്ങും മാത്രമല്ല വിശാലമായ മറ്റൊരു സമൂഹവുമുണ്ട്. ഹിസ്റ്ററിക്കല്‍ ഓഡിറ്റിംഗിനെ താങ്കള്‍ ഭയക്കുന്നില്ലെങ്കില്‍ നമുക്ക് സംവദിക്കാം. ഇനി അതല്ല താങ്കള്‍ മുന്നോട്ട് വയ്ക്കുന്ന ഏത് വേദിയിലും നമുക്ക് സംവാദമാകാം. സെബാസ്റ്റ്യന്‍ പോള്‍ എന്ന അറിയപ്പെടുന്ന ഇടത്പക്ഷ ബുദ്ധിജീവിയുടെ നിലവാരത്തിനനുസരിച്ചുള്ള എതിരാളികള്‍ മറുവശത്തുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
‘ഞാന്‍ പറയുന്ന മതേതര വാദങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ചിന്ത മാറുമെന്ന തെറ്റിദ്ധാരണയും എനിക്കില്ല, കാരണം ഒരു മാധ്യമപ്രവര്ത്തകനെന്നതിനേക്കാള് അദ്ദേഹം കടുത്ത സംഘപരിവാറുകാരനാണ് എന്നതുതന്നെ’. ഇങ്ങനെയും താങ്കള്‍ വിശദീകരണത്തില്‍ പറഞ്ഞുവെക്കുന്നു. ഇനിയും മതേതരവാദിയെന്ന് അങ്ങ് അവകാശപ്പെടരുത് സര്. അത് അറവുകാരന്റെ അഹിംസാ പ്രസംഗത്തേക്കാള്‍ അശ്ലീലമാണ്. താങ്കളെപ്പോലെ ഒരു മുഖംമൂടി അണിയാന്‍ താത്പര്യമില്ലാത്തതിനാല്‍ ഉറച്ച് വിശ്വസിക്കാം സര്. ഞാനൊരു സംഘപരിവാര്‍ സുഹൃത്ത് തന്നെ.
ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയൊ
Discussion about this post