ഹൈഫ(ഇസ്രായേൽ): ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പിന് കൈമാറി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് തുറമുഖം അദാനി ഗ്രൂപ്പ് ഔദ്യോഗികമായി ഏറ്റെടുത്തത്. ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് വടക്കൻ തീരമേഖലയിലെ ഹൈഫ.
1.18 ബില്യൻ ബില്യൻ യുഎസ് ഡോളറിനാണ് അദാനി ഗ്രൂപ്പ് ഇസ്രായേലിലെ ഗദോട്ട് ഗ്രൂപ്പുമായി ചേർന്ന് തുറമുഖത്തിന്റെ ടെൻഡർ ഉറപ്പിച്ചത്. തുറമുഖത്തിന്റെ മുഖച്ഛായ തന്നെ അടിമുടി മാറ്റുമെന്ന് ചടങ്ങിൽ അദാനി പറഞ്ഞു. ഇസ്രായേലിൽ കൂടുതൽ നിക്ഷേപം നടത്താനുളള താൽപര്യവും അദാനി ചടങ്ങിൽ തുറന്നു പ്രഖ്യാപിച്ചു. അദാനി – ഗദോട്ട് പങ്കാളിത്തത്തിന് വേണ്ടി മാത്രമല്ല ഇസ്രായേലിനെ കൂടുതൽ അഭിമാനത്തിലേക്ക് ഉയർത്തുന്ന തരത്തിലാകും നിക്ഷേപമെന്നും അദാനി കൂട്ടിച്ചേർത്തു.
ഇസ്രായേലിൽ വലിയ രീതിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി കൂടിക്കാഴ്ചയിൽ അദാനി വെളിപ്പെടുത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചടങ്ങിൽ പറഞ്ഞു. തുറമുഖത്തിന്റെ ഏറ്റെടുക്കൽ നടപടികൾ അദാനി ഗ്രൂപ്പ് ജനുവരി ആദ്യം പൂർത്തിയാക്കിയിരുന്നു. ഔദ്യോഗികമായി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ചടങ്ങിലായിരുന്നു നെതന്യാഹു ഉൾപ്പെടെ പങ്കെടുത്തതത്.
ഇസ്രായേൽ ഗതാഗതമന്ത്രി മിരി റെഗേവ് ഉൾപ്പെടെയുളളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇസ്രായേലിൽ ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇരുകമ്പനികളുടെയും കൺസോർഷ്യത്തിൽ അദാനി ഗ്രൂപ്പിന് 70 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്. ഗദോട്ടിന് 30 ശതമാനവും. കണ്ടെയ്‌നർ, ടൂറിസം മേഖലകളിൽ രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖമാണ് ഹൈഫ.
ടെൻഡറിൽ രണ്ടാമത് എത്തിയ കമ്പനി രേഖപ്പെടുത്തിയിരുന്നതിലും 55 ശതമാനം അധികം തുക മുടക്കിയാണ് അദാനി ഗ്രൂപ്പ് ഇത് ഏറ്റെടുത്തത്.
Discussion about this post