തൃക്കരിപ്പൂര്‍: കാസര്‍ഗോഡ് പടന്നയിലെ യുവാവ് അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംഘത്തെ നയിച്ചുവെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു. മഞ്ഞുമൂടിയ മലയുടെ പശ്ചാത്തലത്തില്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് പടം എടുത്തിട്ടുള്ളത്. പടമെടുത്ത തിയതിയോ സമയമോ ലഭ്യമല്ല. അറബ് ഇതര വംശജര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തിരികെ പോകാമെന്ന ഐ.എസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സന്ദേശം സൂചിപ്പിച്ച് യുവാക്കളോട് തിരികെവരാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് മറുപടി ലഭിച്ചത്. ഇവര്‍ക്കൊപ്പമുള്ള അഷ്ഫാഖ് ആണ് ബന്ധുക്കള്‍ക്ക് റാഷിദിന്റെ ചിത്രം അയച്ചു കൊടുത്തത്.
കൊല്ലപ്പെട്ട ഹഫീസുദ്ദീനെ പോലെ അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ”അവിശ്വാസികളാണ് അവരുടെ ദൈവങ്ങളെ പ്രസിഡന്റ്, എം.പി., രാജാവ് എന്നൊക്കെ അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, അന്ധവിശ്വാസത്തെയാണ് അല്ലെങ്കില്‍ ബഹുദൈവ ആരാധനെയാണ് ജനാധിപത്യം എന്ന് പേരിട്ടു വിളിക്കുന്നത്” എന്നാണ് അഷ്ഫാഖിന്റെ സന്ദേശം.
അതേസമയം ഷിഹാസും സാജിദും കൊല്ലപ്പെട്ടുവെന്ന പ്രചാരണം അഷ്ഫാഖ് വീണ്ടും നിഷേധിക്കുകയാണ്. അറിവ് പങ്കിടലല്ല, ത്യാഗം ചെയ്യലാണ് അനുധാവനം എന്നുള്ള പോസ്റ്ററും അഷ്ഫാഖ് ബന്ധുക്കള്‍ക്ക് അയച്ചു.
കാബൂളിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമദ്(29) ഉപയോഗിച്ചിരുന്നത് റാഷിദിന്റെ ഫോണും എ.ടി.എം.കാര്‍ഡുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. റാഷിദിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് ഇയാളുടെ ഫോണും മറ്റും പോലീസ് നിരീക്ഷിച്ചു തുടങ്ങിയത്. ബീഹാറില്‍ നിന്നാണ് സിമ്മും എ.ടി.എം.കാര്‍ഡും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ആരാണ് ഉപയോഗിക്കുന്നത് എന്ന് അവിടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
2000 തൊട്ട് വിദേശത്തായിരുന്ന റാഷിദ് 2013 ലാണ് എറണാകുളം വൈറ്റില സ്വദേശി സോണി സെബാസ്റ്റിന്‍ എന്ന ആയിഷയെ വിവാഹം ചെയ്തത്. കുടുംബത്തിന്റെ അനുവാദത്തോടെയാണ് മുസ്‌ലിമായ ആയിഷയെ വിവാഹം ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളില്‍ ജോലിചെയ്തിരുന്ന റാഷിദാണ് മറ്റുള്ളവരില്‍ തീവ്ര ആശയങ്ങള്‍ എത്തിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു.
Discussion about this post