കൊച്ചി: മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിയാണ് ഇ ശ്രീധരന്റെ വാക്കുകളിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നത്. മെട്രോയ്ക്ക് വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആദരവും സ്‌നേഹവുമായി കെഎംആര്‍എല്‍ തൂശനിലയില്‍ സദ്യനല്‍കിയിരുന്നു. അതേസമയം മെട്രോ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ തന്നെ തുറന്നു സമ്മതിക്കുന്നു ആ തൊഴിലാളികള്‍ക്ക് നല്‍കിയത് ‘പാതി കൂലി’യാണെന്ന്.
കേരളത്തിലെ തൊഴിലാളികളുടെ വേതനം വെച്ചു നോക്കുമ്പോള്‍ വെറും പകുതി മാത്രം കൂലിയാണ് ഈ ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവയില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. 700, 800 രൂപ ഇവിടുത്തെ തൊഴിലാളികള്‍ക്ക് കൂലിയാകുമ്പോള്‍ മിനിമം വേതനമായ 350 രൂപ നല്‍കി നല്‍കി അവരെ ജോലിക്ക് നിയമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെട്രോമാന്‍ കൊച്ചി മെട്രോ വൈകാനുള്ള കാരണത്തെ കുറിച്ച് വിശദമായി പറയുന്നത്. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എല്‍ആന്‍ടി പരാജയപ്പെടാന്‍ കാരണം കേരളത്തിലെ സാഹചര്യങ്ങളാണെന്നും ശ്രീധരന്‍ പറയുന്നു.
ഇ ശ്രീധരന്റെ വാക്കുകളിലൂടെ:
കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ഇവിടെ വര്‍ഷത്തില്‍ ആറുമാസം മഴയാണ്. കേരളത്തിലുള്ളവര്‍ ഇതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. മെട്രോ നിര്‍മാണത്തില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ് ഏറെയും. കേരളത്തിലെ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ അവര്‍ കഷ്ടപ്പെട്ടു. നിര്‍മാണക്ഷമതയിലും കുറവുവന്നു. നാട്ടില്‍നിന്നുള്ളവരെ കൂടുതലായി ജോലിക്കെടുക്കുക പ്രായോഗികമായിരുന്നില്ല. കൂലി വളരെ കൂടുതലാണ്. 700, 800 രൂപ കൊടുത്ത് ഇവിടെനിന്നുള്ളവരെ എങ്ങനെ ജോലിക്ക് നിയമിക്കും. ഒഡിഷ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നാണ് ജോലിക്കാരെ കൊണ്ടുവന്നത്. മിനിമം വേതനമായ 350 രൂപ നല്‍കി നല്‍കി അവരെ ജോലിക്ക് നിയമിച്ചു.
Discussion about this post