കൊച്ചി: എല്ലാം ശരിയാക്കാമെന്ന് വാക്കു നൽകി അധികാരത്തിലേറിയശേഷം, ഇതു പാലിക്കുന്നതിൽ വീഴ്ച വരുത്തിയ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്റെ വിധി പകർപ്പിലാണ് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുന്നത്.
വിവാദമായ മൂന്നാറിലെ ലൗഡെയ്ൽ ഒഴിപ്പിക്കലിന് അനുമതി നൽകിയ വിധിയിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഈ വിധിയുടെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ഹൈക്കോടതിയുടെ അതിരൂക്ഷമായ പരാമർശങ്ങൾ പുറത്തായത്.
കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ മുൻകാലത്തും കോടതികളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടതു രാഷ്ട്രീയ ഇച്ഛാശക്തിയും അതിനുള്ള ഊർജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എല്ലാം ശരിയാകുമെന്നു പറഞ്ഞാണു സർക്കാർ അധികാരത്തിലേറിയത്. ഇതു നടക്കില്ലെന്നു തോന്നുന്നതു പൊതുതാൽപര്യത്തിനു വിരുദ്ധമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനു ഒട്ടേറെ കോടതി വിധികൾ നിലവിലുണ്ട്. ഇതു നടപ്പാക്കുക മാത്രമാണ് വേണ്ടതെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു.
Discussion about this post