കൊച്ചി: ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നിട്ട് ഒരു മാസം തികയുകയാണ് ഇന്ന്. ജിഎസ്ടി വ്യാപാര–വാണിജ്യ രംഗത്തു പുതിയ നികുതി സംസ്കാരത്തിനു തുടക്കമിട്ടു. കൃത്യമായി നികുതി നൽകുകയും ബില്ല് വാങ്ങുകയും ചെയ്യുന്ന രീതിയും അതില്ലാത്ത വ്യാപാരം നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്ന രീതിയിലേക്കാണു മാറ്റം.
പ്രധാന മാറ്റങ്ങൾ രണ്ടാണ്: 1. ജിഎസ്ടി റജിസ്ട്രേഷൻ ഉള്ളവർ എന്തു സാധനം വാങ്ങുന്നതും ജിഎസ്ടി റജിസ്ട്രേഷൻ ഉള്ളവരിൽ നിന്നു മാത്രമാക്കി. സ്വന്തം ജിഎസ്ടി നമ്പർ രേഖപ്പെടുത്തിയ ബില്ലും വേണം. എങ്കിൽ മാത്രമേ സെറ്റ് ഓഫ് ലഭിക്കൂ. ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾ ബിസിനസിൽ ഇടിവു കണ്ടുതുടങ്ങി.
2. ജനങ്ങൾ ബോധവാൻമാരായതിനാൽ സ്വർണം ഉൾപ്പെടെ ഏതു സാധനം വാങ്ങുമ്പോഴും ബില്ല് ചോദിക്കുന്നു. ജിഎസ്ടിയിൽ നിന്നു തൽക്കാലം അകന്നു നിൽക്കുന്നവരും ഏതാനും മാസങ്ങൾക്കകം താനെ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടിവരുമെന്നു പറയുന്നതിനു കാരണം ഇതാണ്.
സാനിട്ടറി സാധനങ്ങളും ടൈൽസും മറ്റും ജിഎസ്ടി വന്നു നികുതി കൂടുംമുൻപു തന്നെ ജനം വാങ്ങിയതിനാൽ കഴിഞ്ഞ ഒരു മാസം വിൽപന കുറവായിരുന്നു. ചിങ്ങമാസത്തിൽ നടക്കാനിരിക്കുന്ന വിവാഹങ്ങൾക്കും മിക്കവരും സ്വർണാഭരണങ്ങൾ ജൂലൈ ഒന്നിനു മുൻപു വാങ്ങി. ജൂൺ മാസത്തിൽ എല്ലാ സ്വർണക്കടകളിലും വൻ തിരക്കായിരുന്നു. എന്നാൽ ഭൂരിപക്ഷം സാധനങ്ങൾക്കും വിലയിൽ നേരിയ വർധനയാണ് അനുഭവപ്പെടുന്നത്, വിലക്കുറവല്ല. വാഹനങ്ങൾക്ക് വിലക്കുറവുണ്ട്. ഇടത്തരം കാറുകൾക്ക് 3,000 രൂപ മുതൽ 12,000 രൂപ വരെ വിലകുറഞ്ഞു.
ഗൃഹോപകരണങ്ങൾക്കു നികുതി നിരക്കിൽ നേരിയ കുറവുണ്ടായെങ്കിലും കമ്പനികൾ അടിസ്ഥാനവിലയിൽ വർധന വരുത്തിയതിനാൽ നികുതി ഉൾപ്പെടെ വിലയിൽ 5% വരെ വർധന ഉണ്ടായി. മൊബൈലുകൾക്കു നികുതി കൂടിയെങ്കിലും കമ്പനികൾ അടിസ്ഥാന വില കുറച്ചതിനാൽ വിലയിൽ മാറ്റമില്ല.
Discussion about this post