തൃശ്ശൂര്‍: ഹോട്ടലുകളില്‍ ജി.എസ്.ടി.യുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ചരക്ക് സേവനനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി നഷ്ടം. സംസ്ഥാനത്തുള്ള ഒരു ലക്ഷത്തോളം ഹോട്ടലുകളില്‍ ഇതുവരെ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്തത് 4,400 എണ്ണം മാത്രം. 35,000 ഹോട്ടലുകളെങ്കിലും ജി.എസ്.ടി.യുടെ പരിധിയില്‍ വരേണ്ടവയാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
പ്രതിവര്‍ഷം ഇരുപത് ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജി.എസ്.ടി. രജിസ്‌ട്രേഷനെടുക്കണമെന്നാണ് വ്യവസ്ഥ. അതായത് പ്രതിദിനം ശരാശരി 5,480 രൂപ വിറ്റുവരവുള്ള ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ട് ദിവസമായി ചരക്ക് സേവനനികുതി വകുപ്പ് തുടരുന്ന പരിശോധനയില്‍ ജി.എസ്.ടി. നടപ്പാക്കാതെ പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകളിലെ ബില്ലുകള്‍ പരിശോധിച്ചു. ബഹുഭൂരിപക്ഷത്തിലും പ്രതിദിന ശരാശരി വില്പന ആറായിരത്തിലധികമാണെന്നാണ് കണ്ടെത്തിയത്. ഒരു ഓഫീസറും ഒരു ഇന്‍സ്‌പെക്ടറും അടങ്ങുന്ന സംഘമാണ് രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്. ഓരോ മണിക്കൂര്‍ ഇടവേളകളിലെ ബില്ലുകള്‍ സംഘം ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിദിന ശരാശരി വില്പന കണ്ടെത്തുക. വിശദമായ പരിശോധനയ്ക്കായി ബില്ലുകള്‍ തിരുവനന്തപുരത്തെ പ്രധാന ഓഫീസിലേക്കയച്ചു. പരിശോധന ചൊവ്വാഴ്ചകൂടിയുണ്ടാകും.
ഉപഭോക്താക്കളില്‍നിന്ന് ജി.എസ്.ടി.യുടെ പേരില്‍ വന്‍വില ഈടാക്കുകയും അത് സര്‍ക്കാറില്‍ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന ഹോട്ടലുകളെ കണ്ടെത്താനായിരുന്നു പരിശോധന. ഇതോടൊപ്പം ജി.എസ്.ടി. നടപ്പാക്കാത്ത ഹോട്ടലില്‍ക്കൂടി പരിശോധന നടത്തിയപ്പോഴാണ് വന്‍ നികുതിനഷ്ടം കണ്ടെത്താനായത്.
ജി.എസ്.ടി. നടപ്പാക്കിയാല്‍ ഭക്ഷണത്തിന് വില കൂട്ടേണ്ടി വരുമെന്നും മത്സരത്തിനായാണ് നികുതി ചുമത്താതിരുന്നതെന്നുമാണ് രജിസ്‌ട്രേഷന്‍ നടത്താത്തതിനെപ്പറ്റി ഹോട്ടലുകാരുെട വിശദീകരണം.
Discussion about this post