കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡിലായിരുന്ന നടന് ദിലീപ് ജയില്‍ മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ ജയില്‍ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയില്‍നിന്ന് പുറത്തിറങ്ങി.
പറവൂര്‍ കവലയിലെ ദിലീപിന്റെ വീട്ടിലേക്കാണ് ദിലീപ് പോയത്. ദിലീപിന്റെ വാഹനത്തിന് പിന്നാലെ ആരാധകരുടെ അകമ്പടിയുണ്ടായിരുന്നു.
വീട്ടില്‍ ദീലീപിനെ കാത്ത് സിനിമാ മേഖലയിലുള്ളവരും വീട്ടിലുണ്ടായിരുന്നു. നടന് സിദ്ദിഖ്, രാമലീല ചിത്രത്തിന്റെ സംവിധായകന് അരുണ്‍ ഗോപി തുടങ്ങിയവര്ഉണ്്ടായിരുന്നു. വീട്ടിലെത്തിയ ദിലീപിനെ കാത്ത് അമ്മയും ഭാര്യ കാവ്യമാധവുനും മകള്‍ മീനാക്ഷിയും ഉള്‍പ്പടെ നിരവധി ബന്ധുക്കളും വീട്ടില്‍ എത്തിയിരുന്നു. പുറത്ത് കാത്തുനിന്ന ആരാധകര്‍ക്ക് കൈകൊടുത്ത ശേഷമായിരുന്നു അകത്തേക്ക് കയറിയത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപയുടെ ജാമ്യതുക കെട്ടിവെക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോളഅ# ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, പാസ്പോര്‍ട്ട് സമര്പ്പിക്കണംഎന്നിങ്ങനെ പതിവ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ദിലീപിന്റെ മൂന്നാം ജാമ്യഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.ജസ്റ്റിസ് സുനില്‍ തോമാസാണ് ഹര്‍ജി പരിഗണിച്ചത്. 85 ദിവസങ്ങളായി ദിലീപ് ജയിലില്‍ കഴിയുകയാണ്. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന് ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന് പറഞ്ഞു. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്റെ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദങ്ങള്‍. മൊഴിപ്പകര്‍പ്പ് പ്രോസിക്യൂഷന് കോടതിയില്‍ വായിച്ചു.
പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന് ജാമ്യത്തിനായി വാദിച്ചത്. കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന് പിള്ള പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന് വാദിച്ചു.
കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ കക്ഷി സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു.
അറസ്റ്റിലായ ശേഷം ദിലീപ് സമര്‍പ്പിക്കുന്ന അഞ്ചാം ജാമ്യഹര്ജിയാണിത്. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇത് ജൂലൈ 17 ന് തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ രണ്ടുതവണ സമീപിച്ചു. ജൂലൈ 25 നും ഓഗസ്റ്റ് 29 നും ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു. പിന്നീട് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു. എന്നാല്‍ സെപ്തംബര്‍ 18 ന് അതും തള്ളി.
Discussion about this post