‘ സ്മൃതി, അടുക്കളച്ചോദ്യം എന്നോട് വേണ്ട’
ഇന്നലെ മാതൃഭൂമി ന്യൂസിന്റെ രാത്രി സൂപ്പര്‍ പ്രൈം ടൈം (എന്തു മാങ്ങാത്തൊലി ടൈമാണവോ അത്!) ചര്‍ച്ചയില്‍ ബി.ജെ പി നേതാവും പ്രമുഖ അഭിഭാഷകനുമായ ശ്രീ പി. സ് ശ്രീധരന്‍പിള്ള വാര്‍ത്താ അവതാരകയോട് ക്ഷമകെട്ടു പറഞ്ഞ വാചകമാണിത്. ചാനല്‍ ചര്‍ച്ചകളില്‍ സൗമ്യമായി തന്റെ സംഘടനയുടെ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുവാന്‍ സാധാരണ ശ്രമിക്കുന്ന അദ്ദേഹത്തെ നീചമായി ചാനല്‍ അവതാരക ഇന്നലെ അവഹേളിക്കുകയായിരുന്നു. (ശ്രമിക്കുക എന്നതു തന്നെയാണ് ശരി. ഒരു വിഷയത്തില്‍ ചോദിച്ച ചോദ്യത്തിനു ആദ്യവാചകം കഴിഞ്ഞ് തുടര്‍ന്നുപറയുവാന്‍ മിക്ക അതിഥികളെയും അവതാരകര്‍ സമ്മതിക്കാറില്ല ) കേരളത്തിലെ ചാനല്‍ അവതാരകര്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ മൂല്യങ്ങളും തിരസ്ക്കരിച്ച് അവനവന്റെ മതവും രാഷ്ട്രീയ ചിന്തയും വ്യക്തിവൈരാഗ്യവും ലൈംഗികചിന്തകളും ഒരുളുപ്പുമില്ലാതെ എയര്‍ ചെയ്യുകയാണ്. ചാനല്‍ ഭീകരതയുടെ ഏറ്റവും പുതിയ ഇര മാത്രമാണ് ശ്രീധരന് പിള്ള. മിക്കപ്പോഴും പല കക്ഷികളിലെ നേതാക്കന്മാര്ക്ക് ചര്‍ച്ച ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോകാണ്ടതായി വരുന്നു. പല ഉദാഹണങ്ങളും ഉണ്ട്. എങ്കില്‍ പിന്നെ വിളിക്കാതിരുന്നു കൂടെ , പോകാതിരുന്നു കൂടെ. ചോദ്യങ്ങള്‍ നീളുകയാണ്….
മലയാളി ഒരു തോറ്റ ജനതയാണ് എന്ന് ആത്മഹത്യ ചെയ്ത കവി സുബ്രഹ്മണ്യദാസ് പറഞ്ഞപ്പോള്‍ ഭാവിയില്‍ വാര്‍ത്താ അവതാരകര്‍ എന്നൊരു അവതാരം ഉണ്ടാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും നിരുപിച്ചു കാണില്ല. അന്ന് ആ പറഞ്ഞത് സത്യമായല്ലോ എന്ന് കണ്ടിരിക്കുന്ന ജനങ്ങളെ നോക്കിയുള്ള അവതാരകരുടെ അട്ടഹാസങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ തോന്നും. കള്ളിയങ്കാട്ടു നീലിയൊക്കെ എത്ര പാവങ്ങളായിരുന്നു എന്ന് ഐതിഹ്യമാലക്കാരന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ പരിതപിച്ചേനെ!
തങ്ങള്‍ പറഞ്ഞ വാദം അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചക്കു വന്ന വ്യക്തിയെ തുടരാനനുവദിക്കൂ എന്നുവരുമ്പോള്‍ മാനം കപ്പല്‍ കയറുമല്ലോ എന്നോര്‍ത്ത് രാഷട്രീയക്കാരനല്ലാത്തവര് നിരുപാധികം അവതാരകയ്ക്കു മുന്നില്‍ കീഴടങ്ങുന്നത് കാണാറുണ്ട്. പക്ഷേ. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പറ്റില്ല. ചാനല്‍ മുറിയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട് പുറത്തിറങ്ങുമ്പോള്‍ തന്നെ സ്വന്തം പാര്ട്ടിക്കാര് കൈകാര്യം ചെയ്യാന്‍ കാത്തുനില്‍പ്പുണ്ടാകും. പാര്‍ട്ടിയില്‍ നിന്നും സ്വന്തക്കാരില്‍ നിന്നു വരെ ഒറ്റപ്പെടുന്ന അവസ്ഥ അവര്ക്കാലോചിക്കാന് വയ്യ. സത്യത്തില്‍, സമൂഹത്തില്‍ പരസ്പര വിദ്വേഷവും അവാസ്തവ പ്രചരണങ്ങളും നടത്തുന്ന കേരളത്തിലെ മുഖ്യ വാര്‍ത്താ ചാനലുകളെ പൊതുജനദ്രോഹികള് എന്ന ലിസ്റ്റില്‍ പെടുത്തി അംഗീകാരം പിന്‍വലിക്കേണ്ടതല്ലേ?
വാര്‍ത്താ മുറിയില്‍ കയറിയാല്‍ തങ്ങള്‍ സര്വജ്ഞരാണെന്ന ചിന്ത എങ്ങനെ ഇവരില്‍ അങ്കുരിച്ചു? യാതൊരു ചരിത്രബോധവുമില്ലാതെ തട്ടി മുളിക്കുന്ന വെറും വാദങ്ങള്‍ മനുഷ്യര്‍ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് ഏത് പ്രസ് അക്കാദമിയാണിവരെ പഠിപ്പിച്ചത്? തന്റെ ശബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കാന്‍ ചര്‍ച്ചയില്‍ ക്ഷണിച്ചു വരുത്തിയവരുടെ ശബ്ദസംവിധാനം അവര്‍ പോലുമറിയാതെ നിയന്ത്രിക്കുവാന്‍ തക്ക വക്രബുദ്ധി ആരുടെതാണ്. അഹങ്കാരവും പരപുച്ഛവും മാത്രം കൈമുതലായിട്ടുള്ള ഈ നിശാശബ്ദിനികള് കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കിയാല് അത്ഭുതപ്പെടേണ്ടതില്ല.
https://www.facebook.com/kavalam.anil/posts/2027494630798133
Discussion about this post