മതം മാറിയ സൈമണ്‍ മാസ്റ്ററുടെ മൃതദേഹം മൃതദേഹം സംസ്കാരത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വാര്‍ത്ത കേരളം ചര്‍ച്ച ചെയ്യുകയാണ്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര ഇലഞ്ഞിക്കല്‍ ഇ.സി. സൈമണ്‍ എന്ന മുഹമ്മദി(86)ന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്നത്.
ക്രൈസ്തുമതക്കാരനായിരുന്ന സൈമണ്‍ പതിനെട്ട് വര്‍ഷം മുമ്പ്് ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്കൂളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കോണത്തുകുന്ന് ജി.എല്‍.പി. സ്കൂളിലെ പ്രധാന അധ്യാപകനായാണ് വിരമിച്ചത്. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. കഴിഞ്ഞ 27 ന് കൊടുങ്ങല്ലൂര്‍ ഗൗരിശങ്കര്‍ ആശുപത്രിയിലാണ് മരിച്ചത്. ബന്ധുക്കള്‍ മൃതദേഹം മെഡി.കോളജിനു കൈമാറി. മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കണമെന്ന് അദ്ദേഹം അന്ത്യാഭിലാഷമായി അറിയിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ ഇസ്ലാം മത വിശ്വാസിയായിരുന്നെന്നും മതാചാരപ്രകാരം കബറടക്കം നടത്തണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. വ്യാജ കത്തുണ്ടാക്കി അദ്ദേഹത്തിന്റെ വിരലടയാളം പതിച്ച് മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം വിട്ടുകൊടുക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മെഡിക്കല്‍ കോളജിന് മൃതദേഹം വിട്ടുകൊടുത്ത നടപടിക്കെതിരേ ആര്.ഡി.ഒയ്ക്കും പരാതി നല്കി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് മുലക്കപ്പറമ്പില്‍ ഷെമീര്‍, എടവിലങ്ങ് പടിയത്ത് കലംങ്കഴത്ത് വീട്ടില്‍ പി.എം. അന്‍സില്‍, കൊടുങ്ങല്ലൂര്‍ കൂളിമുട്ടം പുനിലത്ത് വീട്ടില്‍ പി.എം. സലീം എന്നിവരാണ് പരാതി നല്‍കിയത്
ഇത് സംബന്ധിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-
സൈമണ്‍ മാസ്റ്ററുടെ മരണം ഒരു ഫ്ലാഷ് ബാക്ക്.
തൃശൂര്‍ ജില്ല കൊടുങ്ങല്ലൂര്‍ താലൂക്ക് എടവിലങ്ങ് അംശം ദേശത്ത് ഇലഞ്ഞിക്കല്‍ ചീക്കു മകന് ഇ.സി.സൈമണ്‍ ഇക്കഴിഞ്ഞ ജനുവരി 27ന് നിത്യനിദ്ര പ്രാപിച്ചു. സന്തപ്ത കുടുംബാംഗങ്ങള്‍ മൃതദേഹം ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജിനു കൈമാറി.
കമ്മ്യൂണിസ്റ്റോ നിരീശ്വരവാദിയോ അല്ലാത്ത മാസ്റ്റര്‍ക്ക് എന്തുകൊണ്ട് അന്ത്യകൂദാശ കൊടുത്തില്ല, എന്തുകൊണ്ട് പളളിസിമിത്തേരിയില്‍ അടക്കിയില്ല എന്ന ചോദ്യം പ്രസക്തമാണല്ലോ?
സൈമണ്‍ മാസ്റ്റര്‍ 2000 ഓഗസ്റ്റ് 18ന് ഇസ്ലാംമതം ആശ്ലേഷിച്ചു മുഹമ്മദ് എന്ന പേരും സ്വീകരിച്ചു. മതസംബന്ധമായി അഞ്ച് പുസ്തകങ്ങള്‍ രചിച്ചു, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു. തന്റെ മയ്യത്ത് കാതിയാളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കണം എന്ന് സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുക്കുകയും ചെയ്തു. ഇത്രയൊക്കെ മുന്‍കരുതല്‍ എടുത്തിട്ടും മാസ്റ്ററുടെ മയ്യിത്ത് മെഡിക്കല്‍ കോളേജിലാണ് ചെന്നെത്തിയത്.
ഇത് അത്ര പുതുമയുള്ള കാര്യമല്ല. മൃതദേഹത്തിനു മേല്‍ മരിച്ചയാളല്ല ജീവിച്ചിരിക്കുന്ന ബന്ധുക്കളാണ് തീരുമാനം എടുക്കുന്നത്.
മതാചാരങ്ങളൊന്നും കൂടാതെ മൃതദേഹം ദഹിപ്പിക്കണം എന്ന് മരണപത്രം എഴുതിവച്ചയാളാണ് രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. എന്നിട്ടോ? നെഹ്രുജി മരിച്ചപ്പോള്‍ മകള്‍ വാരാണസിയില്‍ നിന്ന് പുരോഹിതരെ കൊണ്ടുവന്നു, പരിശുദ്ധ ഗംഗാജലവും കലര്‍പ്പില്ലാത്ത പശുവിന് നെയ്യും കൊണ്ടുവന്നു മൈസൂര്‍ ചന്ദനം കൊണ്ട് ചിതകൂട്ടി ദഹിപ്പിച്ചു. (സംശയമുളളവര്‍ കുല്‍ദീപ് നയ്യാരുടെ Beyond the Lines നോക്കുക. അധ്യായം 7, പേജ് 1378)
മുന്‍ ഉപരാഷ്ട്രപതിയും മുന്‍ ചീഫ് ജസ്റ്റിസുമായ മുഹമ്മദ് ഹിദായത്തുളള മരിച്ചപ്പോള്‍, മൃതദേഹം ദഹിപ്പിച്ചു. ഹിന്ദുവായ ഭാര്യ പരേതനെ നരകത്തില്‍ തളളിയിട്ടുവെന്ന് മൗലവിമാര്‍ പരിതപിച്ചു.
സഖാവ് ടിവി തോമസിന് അന്ത്യകൂദാശ കൊടുപ്പിക്കാനും മൃതശരീരം സിമിത്തേരിയില്‍ അടക്കാനും ബന്ധുക്കള്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷേ പാര്ട്ടിക്കാര് വിട്ടുകൊടുത്തില്ല, നേരെ വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി.
പൊന്‍കുന്നം വര്‍ക്കി മരിച്ചപ്പൊഴും പാര്‍ട്ടിയും പളളിയും തമ്മില്‍ പിടിവലിയുണ്ടായി. സഖാവ് വിഎന്‍ വാസവന് മുന്‍കയ്യെടുത്ത് വീട്ടുവളപ്പില്‍ അടക്കി.
ഒവി വിജയന്റെ ചിതാഭസ്മത്തിനു വേണ്ടി ക്രിസ്ത്യാനിയായ മകനും ഹിന്ദുവായ അനന്തരവനും തമ്മില്‍ കോടതി കേസുവരെ ഉണ്ടായി.
സൈമണ്‍ മാസ്റ്ററുടെ മയ്യിത്ത് വിട്ടുകിട്ടാന്‍ മതിലകം മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിട്ടുണ്ട്. ശേഷം വെളളിത്തിരയില്‍..
https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1414831148646607/?type=3&theater
Discussion about this post