കന്യാകുമാരി ശ്രീവിവേകാനന്ദപ്പാറ സ്മാരകം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മിക്കേണ്ട ഒരു ആധ്യാത്മിക വ്യക്തിത്വം കൂടിയുണ്ട്. 1962 ൽ കന്യാകുമാരിയിൽ വിവേകാനന്ദ ശിലാസ്മാരക നിർമ്മാണ ചുമതല ഏറ്റെടുത്ത സ്വാമിജി. തിരുവനന്തപുരം ചിറയിൻകീഴ് നെടുമങ്ങാട് താലൂക്കുകളുടെ അതിർത്തി ഗ്രാമമായ മുദാക്കൽ വാവുക്കോണത്തു വീട്ടിൽ ജനിച്ച സാധുശീലൻ പരമേശ്വരൻ പിള്ള എന്ന സ്വാമി പരമേശ്വരാനന്ദ.
ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണ ഗുരുവിൻ്റെയും സമകാലീനും സുഹൃത്തുമായ പരമേശ്വരത്ത് പരമേശ്വരനാശാൻ
എന്ന ജ്ഞാനിയാശാൻ്റെ പേരക്കുട്ടി – 1920 ഓഗസ്റ്റ് 14 ന് വാവുക്കോണത്ത് കൃഷ്ണപിള്ള – ലക്ഷ്മി ദമ്പതികളുടെ പുത്രനായി ജനിച്ചു.പിതാമഹൻ്റെ പേര് തന്നെയാണ് മാതാപിതാക്കളിട്ടത് -പരമേശ്വരൻ പിള്ള.
ആ കുട്ടിയുടെ ഈശ്വരഭക്തിയും ശാന്തശീലവും സത്സംഗ താല്പര്യവും കണ്ട് കുളത്തൂർ സ്വയം പ്രകാശ യോഗിനിയമ്മ സാധുശീലൻ പരമേശ്വരൻ പിള്ള എന്നു വിളിച്ചു. 60-ാം വയസിൽ സംന്യാസം സ്വീകരിക്കുംവരെ അങ്ങനെതന്നെ അറിയപ്പെടുകയും ചെയ്തു. പതിന്നാലാം വയസിൽ വീടുവിട്ടിറങ്ങി പരിവ്രാജകനെ പോലെ ഭാരതമെങ്ങും സത്യന്വേഷണ യാത്ര നടത്തി. 27ാം വയസിൽ തിരിച്ചെത്തി.
ഇതിനകം സംസ്കൃതം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടി. ഹിമാലയ സാനുക്കളും പുരാതന ക്ഷേത്രങ്ങളും പുണ്യതീർത്ഥ സ്നാനങ്ങളും സന്ദർശിച്ചു. മഹാത്മാഗാന്ധിജി, വീരസവർക്കർ, നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്യാമപ്രസാദ് മുഖർജി, രവീന്ദ്രനാഥ ടാഗോർ,
ഡോ. ഹെഡ്ഗേവാർ , തുടങ്ങിയ ദേശീയ സാംസ്കാരിക രാഷ്ട്രനായകന്മാരെ നേരിൽ കണ്ടു.
ബംഗാളിലെ സ്വാമി അഭേദാനന്ദ മഹാരാജ്, ശ്രീമദ് വീരജാനന്ദ സ്വാമികൾ തുടങ്ങിയ ആധ്യാത്മിക ആചാര്യന്മാരുമായി സമ്പർക്കപ്പെട്ടു. അതിനിടയിൽ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഡൽഹിയിൽ അറസ്റ്റിലുമായി. പിന്നെ അഖില ഭാരത ആര്യധർമ്മ (ഹിന്ദു ) സേവാ സംഘ സാരഥിയായി കേരളത്തിലെത്തി. ആധ്യാത്മിക പ്രസ്ഥാനങ്ങൾ, ആശ്രമങ്ങൾ, ക്ഷേത്ര സമിതികൾ എന്നിവയുടെ നായകനായി.
ശ്രീമദ് ആഗമാനന്ദസ്വാമികൾ, വേദബന്ധു, മന്നത്തു പദ്മനാഭൻ, പി.ആർ രാജരാജവർമ്മ എന്നിവർക്കൊപ്പം ആധ്യാത്മിക സാംസ്കാരികമണ്ഡലങ്ങളിൽ സജീവമായി.1957 മുതൽ 1962 വരെ കോഴിക്കോട്ടെ കേസരി വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1962 ലാണ് കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്നായി സ്വാമിജി മുൻകൈയെടുത്തത്. നാനാ ഭാഗങ്ങളിൽ നിന്നും എതിർപ്പുണ്ടായി.
1964 ൽ സ്മാരക നിർമ്മാണം ആരംഭിച്ചു. നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയും വിവിധ സ്റ്റേറ്റു ഗവൺമെൻ്റുകളുടെ ധനസഹായവും ലഭിച്ചതോടെ1970 ൽ നിർമ്മാണം പൂർത്തിയാക്കി – രണ്ടു മാസം നീണ്ട ഉദ്ഘാടന പരിപാടികൾക്കും സാധുശീലൻ പരമേശ്വരൻ പിള്ള മുന്നിൽ നിന്നു പ്രവർത്തിച്ചു. അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയാണ് സ്മാരകം രാഷ്ട്രത്തിനു സമർപ്പിച്ചത്.( 1970 സെപ്റ്റംബർ -2)
മന്നത്ത് പദ്മനാഭൻ പ്രസിഡൻ്റും ഏകനാഥറാനഡെ ജനറൽ സെക്രട്ടറിയുമായുള്ള സ്വാമി വിവേകാനന്ദസ്മാരക നിർമ്മാണ കമ്മിറ്റിയുടെ മുന്നണിപ്പോരാളിയായ സാധുശീലൻ പരമേശ്വരൻപിളള കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൻ്റെ ഭരണസമിതിക്കും നേതൃത്വം നല്കിയിരുന്നു.
1980 ൽ ശ്രീമദ് ജ്ഞാനാനന്ദ സരസ്വതിസ്വാമികളിൽ നിന്നും സംന്യാസം സ്വീകരിച്ചു – സ്വാമി പരമേശ്വരാനന്ദ സരസ്വതികളായി. തുടർന്ന് ഭൗതിക ചുമതലകൾ എല്ലാം ഒഴിഞ്ഞു. കന്യാകുമാരിയിൽ കൃഷ്ണമന്ദിർ എന്ന ആശ്രമം സ്ഥാപിച്ച് 18 വർഷം തൻ്റെഗുരുവിനൊപ്പം
ജ്ഞാനയജ്ഞം നടത്തി. ഗുരു ജ്ഞാനാന്ദസരസ്വതിയുടെ സമാധിക്കുശേഷം 1998 ൽ കൊടകരയിലും ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചു.
കൊടകര ആശ്രമസ്ഥലം പരമേശ്വരം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. പിന്നെ തൃശ്ശൂർ വടക്കാഞ്ചേരി മുള്ളൂർക്കര ഇരുനിലക്കോട് ഗുഹാക്ഷേത്രത്തിന്നടുത്ത് ജ്ഞാനാന്ദകുടീരവും നിർമ്മിച്ചു.
സ്വാമി പരമേശ്വരാനന്ദയ്ക്ക് 28 സംന്യാസി ശിഷ്യന്മാരുണ്ട്. അതിനിടയിൽ പിതാശ്രീയുടെ ഉപദേശപ്രകാരം നേരത്തെ ഗൃഹസ്ഥാശ്രമവും സ്വീകരിച്ചിരുന്നു. ഗവ. ഉദ്യോഗസ്ഥയായിരുന്ന ടി.കെ. വിജയമ്മയെ സാധുശീലൻ പരമേശ്വരൻ പിള്ള ജീവിത സഖിയാക്കി. ഇവരുടെ മകനാണ്
പ്രസിദ്ധ സിനിമ സംവിധായകനും നോവലിസ്റ്റും നിരൂപകനുമായ വിജയകൃഷ്ണൻ. അധ്യാപികയായിരുന്ന ഗീത, ഗിരിജാദേവി, ശോഭന എന്നീ പെൺമക്കളും.
സാധുശീലൻ പരമേശ്വരൻ പിള്ളയ്ക്ക് അഞ്ചു സഹോദരങ്ങളുമുണ്ട്. കെ. മാധവൻ പിള്ള, എൽ. ഭവാനിയമ്മ, കെ. അനന്തൻപിള്ള മാസ്റ്റർ,
ബി ജെ പി നേതാവ് കെ. രാമൻപിള്ള, കെ. രാജേന്ദ്രൻ. സാധുശീലൻ പരമേശ്വരൻ പിള്ളയുടെ കന്യാകുമാരി ആശ്രമത്തിൽ അവസാനകാലം ചെലവഴിക്കണമെന്നായിരുന്നു മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ആഗ്രഹം . പരമേശ്വരൻ പിള്ളയോടൊത്ത് കവി നിരവധി സ്ഥലങ്ങളിൽ തീർത്ഥാടനവും നടത്തിയിരുന്നു.
നിർഭാഗ്യ വശാൽ കവിക്ക് അന്ത്യാഭിലാഷം സഫലമായില്ല. തിരുവനന്തപുരത്തു സി.പി. സത്രത്തിൽ വച്ചായിരുന്നു കവിയുടെ അന്ത്യം.
സാംസ്കാരിക പ്രവർത്തകരെയും സനാതന ധർമ്മ പ്രചാരകരേയും കവികളേയും സാഹിത്യകാരന്മാരേയും ഒക്കെ പ്രോത്സാഹിപ്പിച്ച പത്രാധിപരായിരുന്നു സാധുശീലൻ പരമേശ്വരൻ പിള്ള എന്ന സ്വാമി പരമേശ്വരാനന്ദ.
ഹിന്ദു ധർമ്മ പരിചയം, ഷോഡശ സംസ്കാരങ്ങൾ, പുണ്യചരിതാവലി, സംന്യാസം -സംന്യാസി – സമുദായം തുടങ്ങി നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഒപ്പം കേസരി വാരികയിലും മറ്റു ആനുകാലികങ്ങളിലും എഴുതിയ ലേഖനങ്ങളും വളരെ ശ്രദ്ധേയമാണ്. കേസരിയിൽ അദ്ദേഹം എഴുതിയ മുഖപ്രസംഗങ്ങൾ സനാതന ധർമ്മ പ്രചാരകർക്ക് പ്രചോദകവുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ധ്യാനത്തോടെ ദേവി കന്യാകുമാരിയുടെ പുണ്യഭൂമിയിൽ, ദേവീപാദം പതിഞ്ഞ ശ്രീപാദപ്പാറയിലെ
വിവേകാനന്ദധ്യാനകേന്ദ്രം വീണ്ടും ലോക ശ്രദ്ധപതിയുമ്പോൾ സ്വാമി പരമേശ്വരാനന്ദയെ പോലുള്ളവരുടെ ദീർഘവീക്ഷണത്തിനു മുന്നിൽ നമസ്കരിക്കാം.
Discussion about this post