കൊച്ചി: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സുരഭി ഖത്തൂണിൻറെ അറസ്റ്റിന് പിന്നാലെ എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലും പിടിയിൽ. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്തതിൽ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. കാബിന്‍ ക്രൂ ആയി പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട് സുഹൈലിന്.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആര്‍.ഐ. റിമാന്‍ഡ് അപേക്ഷ നല്‍കും. കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് സുരഭി ഖത്തൂണിനെ 960 ഗ്രാം സ്വര്‍ണ്ണവുമായാണ് കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത്. 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതത്.
സുരഭിയെ ചോദ്യം ചെയ്തതിൽ നിന്ന് സംഘത്തിലെ കൂടുതൽ പേരുടെ തെളിവുകൾ ലഭിച്ചതായി റവന്യൂ ഇൻറലിജൻസ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് തില്ലങ്കേരി സ്വദേശി സുഹൈൽ പിടിയിലാകുന്നത്. ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 714 വിമാനത്തില്‍ ആണ് സുരഭി കണ്ണൂരിലെത്തിയത്. 14 ദിവസത്തെ റിമാന്‍ഡിലാണ് സുരഭി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വര്‍ണ്ണം കടത്തിയതായി ഡി.ആര്‍.ഐക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മലദ്വാരത്തിലൊളിപ്പിച്ചാണ് സുരഭി സ്വര്‍ണ്ണം കടത്തിയത്.
Discussion about this post