ചെങ്ങന്നൂർ ∙ പ്രഖ്യാപനത്തിനു മുൻപേ ആരംഭിച്ച ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. രണ്ടര മാസം നീണ്ട അക്ഷീണ പ്രവർത്തനങ്ങൾക്കൊടുവിൽ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂർ നഗരത്തിൽ പരസ്യ പ്രചാരണങ്ങള്‍ അവസാനിക്കും. രാജ്യമാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31 നാണ്.
ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ രണ്ടു മാസത്തോളമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രചാരണത്തിലാണ്. . ‘നമുക്കും മാറാം’ എന്ന വാക്യത്തിലൂടെ എൻഡിഎ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളെ സമന്വയിപ്പിച്ചു.. വികസനത്തുടർച്ചയായിരുന്നു എൽഡിഎഫിന്റെ പ്രചാരണ വിഷയം. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്’ എന്നതായിരുന്നു എൽഡിഎഫ് മുദ്രാവാക്യം. ‘നാടിന്റെ നേര് വിജയിക്കും’ എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നൽകി
സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥികൾ അവസാന ദിവസങ്ങളിൽ വീണ്ടും ഗൃഹസന്ദർശനം തുടങ്ങി. വിവാഹം, മരണം, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ചടങ്ങുകൾ തുടങ്ങി ഒന്നും വിട്ടുപോകാതെ നോക്കുന്നു. വേനൽച്ചൂട് പ്രചാരണത്തോടു തീവ്രമായി മത്സരിച്ചതിനാൽ പൊതുയോഗങ്ങളും സ്ഥാനാർഥികളുടെ പര്യടനങ്ങളും ഏറെയും ഉച്ചകഴിഞ്ഞായിരുന്നു. ഇന്നു കലാശക്കൊട്ടിനിടെ എംസി റോഡിലും അനുബന്ധ റോഡുകളിലും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയേറെയായതിനാൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരഹൃദയത്തിന്റെ മിടിപ്പേറ്റുന്ന കലാശക്കൊട്ടിന്റെ അണിയറയിലാണു മൂന്നു പ്രധാന മുന്നണികളുടെയും പ്രവർത്തകർ.
Discussion about this post