രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറംതള്ളുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു. ഈ നുഴഞ്ഞുകയറ്റക്കാര്‍ ബോംബാക്രമണങ്ങളും മറ്റും നടത്തുന്നത് മൂലം ഇന്ത്യന്‍ പൗരന്മാരാണ് കൊലപ്പെടുന്നതെന്നും ഇവരെ രാജ്യത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം അവരെ ‘ചിതലുകള്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഡല്‍ഹിയിലെ രാം ലീലാ മൈതാനത്തില്‍ ‘പൂര്‍വ്വാഞ്ചല്‍ മഹാകുംഭ്’ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞുകയറ്റക്കാരുടെ മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കിന് വേണ്ടി സംരക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം മതപരമായ വേട്ടയാടല്‍ മൂലം പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കളും സിഖുകളും ബുദ്ധമത വിശ്വാസികളും അഭയാര്‍ത്ഥികളാണെന്നും അവര്‍ സംരക്ഷണം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നുഴഞ്ഞ് കയറി താമസിക്കുന്നവര്‍ ഇന്ത്യന്‍ യുവജനതയുടെ ജോലികളും ഭക്ഷണവും ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ എല്ലാ നുഴഞ്ഞ് കയറ്റക്കാരെയും കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ മാവോയിസ്റ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ മനുഷ്യ ബോംബുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള ദേശവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നവരെ സര്‍ക്കാര്‍ ജയിലിലടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദേശവിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒരു ദേശസ്‌നേഹിയും പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post