ഉത്തര്‍ പ്രദേശിലെ നൂറ് കണക്കിന് മദ്രസകള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് വേണ്ടായെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. പ്രതിരോധ കുത്തിവെയ്പ്പ് നടത്താനായി വരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ മദ്രസയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. മീറട്ടില് മാത്രം ഏകദേശം 70 മദ്രസകള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കയറ്റിയില്ല.
വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശമാണ് ഈ നീക്കത്തിന് പിന്നില്‍. പ്രതിരോധ കുത്തിവെയ്പ്പ് കുട്ടികളില്‍ നടത്തിയാല്‍ അത് അവരുടെ പ്രജനനശേഷിയെ മോശമായി ബാധിക്കുമെന്ന വാര്‍ത്തയാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്.
അഞ്ചാംപനിക്കെതിരെയുള്ള മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെയ്പ്പ് നടത്താനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയാണ് മദ്രസ അധികൃതര്‍ തടഞ്ഞത്. ഇവര്‍ വിദ്യാര്‍ത്ഥികളോട് കുത്തിവെയ്പ്പ് നടത്തുന്ന ദിവസം അവധിയെടുത്ത് വീട്ടിലിരുന്നോളാനും പറഞ്ഞിട്ടുണ്ട്.
നിലവില്‍ ഉത്തര്‍ പ്രദേശില്‍ ഉദ്യോഗസ്ഥര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2015ല്‍ 49,000 കുട്ടികള്‍ മീസില്‍സ് മൂലം മരണപ്പെട്ടിട്ടുണ്ട്. റൂബെല്ല രോഗം മൂലം ഗര്‍ഭിണികളായ സ്ത്രീകളുടെ ഗര്‍ഭം അലസിപ്പോകാനും ജനിക്കുന്ന കുട്ടിക്ക് ജനിതക വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
ബിജ്നോറില് മതനേതാക്കന്മാരുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് ബോധവത്കരണ ക്ലാസുകള്‍ നടത്തിയെന്ന് ബിജ്നോറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാകേഷ് മിത്തല്‍ അറിയിച്ചു. ഇത് കൂടാതെ ചില മതനേതാക്കന്മാര് വാട്സാപ്പിലൂടെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് പ്രസംഗങ്ങളിലൂടെ പറയുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ അലീഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും പരീക്ഷിച്ചതാണെന്നും അവയ്ക്ക് മറ്റ് ദോഷ വശങ്ങളില്ലെന്നും മീറട്ടിലെ ഖാസിയായ സൈനൂസ് സജിദിന് ചില മദ്രസകളില്‍ ചെന്ന് പറഞ്ഞിട്ടുണ്ട്.
Discussion about this post