സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പൊട്ടിത്തെറി.ആരോപണവിധേയനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഏരിയാ കമ്മിറ്റിയോഗത്തില്‍ നിന്ന് ഏരിയാ സെക്രട്ടറിയടക്കം 7 പേര്‍ ഇറങ്ങിപ്പോയി. ഇന്നലെ കല്‍പറ്റയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
തവിഞ്ഞാല്‍ സഹകരണബാങ്ക് ജീവനക്കാരനും തവിഞ്ഞാല്‍ 44 ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ പി.എം. അനില്‍കുമാര്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയാ കമ്മിറ്റിയംഗവും ബാങ്ക് പ്രസിന്റുമായ പി. വാസുവിനെതിരെ രക്തം പതിച്ച ആത്മഹത്യാക്കുറിപ്പെഴുതിയശേഷം ജീവനൊടുക്കിയത്. പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമായതോടെ വാസുവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളില്‍നിന്നും നീക്കി.
എന്നാല്‍, വാസുവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന ഏരിയാ കമ്മിറ്റിയംഗം സി.വി. ബാലകൃഷ്ണന്‍ കണ്‍വീനറായ അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ നടപ്പിലായില്ല. ഇതു ജില്ലാ കമ്മിറ്റിയുടെ ഇടപെടല്‍ മൂലമാണെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പിലാക്കണമെന്നും ഏരിയാ സെക്രട്ടറി കെ.എം. വര്‍ക്കിയടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഒന്നാം പ്രതിയായ വാസുവിനെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വഴിവിട്ട ഇടപെടലുണ്ടായെന്ന് ആരോപണമുയര്‍ന്നു.
എന്നാല്‍, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ പുറത്താക്കല്‍ നടപടി ഗുണകരമാവില്ലെന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടത്. ഇതോടെ, വര്‍ക്കിയുടെ നേതൃത്വത്തില്‍ മറ്റ് അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. യോഗം ബഹിഷ്‌ക്കരിക്കരുതെന്ന എളമരം കരീമിന്റെ അഭ്യര്‍ഥന അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. വാസുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു മാറ്റിനിര്‍ത്താമെന്ന സമവായ നിര്‍ദേശവും വര്‍ക്കിയും കൂട്ടരും അംഗീകരിച്ചില്ല. അനില്‍കുമാറിനെ കൊലയ്ക്കുകൊടുത്തവര്‍ക്കെതിരെ പ്രതികരിക്കാന്‍ നോട്ടയ്ക്കു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് 44 ലെ സഖാക്കള്‍ എന്ന വാട്‌സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ മാനന്തവാടിയില്‍ പി. വാസുവിനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു.
Discussion about this post