ആലപ്പുഴ മണ്ഡലത്തില്‍ ശക്തമായ മത്സരത്തോടെ ഇരു മുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍. തന്റെ വ്യക്തിത്വ മികവും മണ്ഡലത്തിലെ പരിചിതത്വവും ശക്തിയാക്കിയാണ് കെ.എസ് രാധാകൃഷ്ണന്റെ മുന്നേറ്റം. പ്രചരണവേദികളിലെല്ലാം വലിയ ആള്‍ക്കൂട്ടമെത്തുന്നത് സ്ഥാനാര്‍ത്ഥിയുടെ ആവേശം കൂട്ടുന്നു. ഇതിനിടയില്‍ വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയകളില്‍ മുന്‍ പിഎസ്സി ചെയര്‍മാനും, വിസിയുമായിരുന്ന കെ.എസ് രാധാകൃഷ്ണന് ലഭിക്കുന്നു.
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജീവിതാനുഭവം പങ്കുവെക്കുന്ന ചിദംബര സ്മരണ എന്ന പുസ്തകത്തില്‍ കെ.എസ് രാധാകൃഷ്ണന്റെ കോളേജ് പഠനകാലം പങ്കുവെക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ എംഎ പഠന കാലത്ത് മീന്‍പിടിച്ചും, കൂലിപണി ചെയ്തുമാണ് കെ.എസ് രാധാകൃഷ്്ണന്‍ പഠനത്തിനും ജീവിതത്തിനുമായുള്ള തുക കണ്ടെത്തിയിരുന്നത്. ഒരോണക്കാലത്ത് കെ.എസ് രാധാകൃഷ്ണന്റെ അടുത്ത് നിന്ന് പണം ചോദിച്ചതും, രാധാകൃഷ്ണന്റെ കണ്ണ് നിറഞ്ഞതുമായ അനുഭവമാണ് ചിദംബരസ്മരണയില്‍ ചുള്ളിക്കാട് പങ്കുവെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനവും ചര്‍ച്ചയാകുന്നുണ്ട്.
വിയര്‍പ്പിന്റെ വില
‘നീയെനിക്ക് ഒരമ്പതു രൂപ താ. ഞാന്‍ എങ്ങോട്ടെങ്കിലും പൊയ്‌ക്കോളാം’
എടാ ഞാന്‍ തെണ്ടിപ്പെറുക്കിയാ ഇരുനൂറു രൂപ ഒപ്പിച്ചത് . ഓണമാണ്. എന്റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും ഉടുക്കാനെന്തെങ്കിലും മേടിക്കണം. ഒരു കൊല കായേം വെളിച്ചെണ്ണേം വേണം. അരീം സാമാനങ്ങളും വേറെ, ഇരുനൂറോണ്ട് എന്താവാനാ? ഒരു നൂറുരൂപേംകൂടി എങ്ങനെ ഒണ്ടാക്കുംന്ന് ഞാന്‍ വെഷമിക്കണ്. അപ്പോഴാണ് അവന് അമ്പത് രൂഭാ.’
രാധന്‍ പ്രാരാബ്ദം പറഞ്ഞു. കാര്യം ശരിയാണ്. എങ്കിലും എനിക്കിപ്പോള്‍ അവനല്ലാതെ ആശ്രയം ഇല്ല. ഞാന്‍ കെഞ്ചി. രാധന്‍ ചിന്താപൂര്‍വ്വം എന്നെ നോക്കി. എന്റെ നിസ്സാഹായത അവന് ബോധ്യപ്പെട്ടെന്നു തോന്നി. അവന്‍ പോക്കറ്റില്‍ നിന്ന് തിരുമ്മിത്തിരുമ്മി ഒരു നോട്ടെടുത്ത് എനിക്കു തന്നു ‘ഇതേ ഒള്ള്’.
‘അഞ്ചു രൂപയോ? ഇതാ അമ്പലത്തിലെ ഭണ്ടാരത്തില്‍ കൊണ്ടിട്’ ഞാന്‍ പിണങ്ങി ആ നോട്ട് നിലത്തെറിഞ്ഞു.
രാധന്‍ സാവധാനം കുനിഞ്ഞ് ആ നോട്ടെടുത്ത് നിവര്‍ന്ന് എന്നെ നോക്കി. അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
‘എടാ നെനക്ക് കാശിന്റെ വെല അറിഞ്ഞുകൂടാ. പണിയെടുത്ത് ജീവിക്കേണ്ട ഗതികേട് നിനക്കു വന്നിട്ടില്ലല്ലോ. പത്തു വയസ്സു മൊതല് പണിയെടുത്താ ഞാന്‍ ജീവിക്കണത്. അഞ്ചു പൈസേടെ വെല എന്താണെന്ന് എനിക്ക് ശരിക്കറിയാം’
(ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണകളില്‍’ നിന്ന്)
രാധന്‍ എന്ന് ചുള്ളിക്കാട് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന കെ. എസ്. രാധാകൃഷ്ണന്‍ നുണപറയുകയായിരുന്നില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ ഫിലോസഫി എം. എയ്ക്ക് രാധാകൃഷ്ണന്‍ പഠിച്ചത് മീന്‍പിടിച്ചു വിറ്റും കൂലിപ്പണിയെടുത്തുമൊക്കെയാണ്. അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നതിനാല്‍ കുടുംബഭാരവും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു. എല്ലാവരും പണിയെടുത്താലേ ഒരു മുക്കുവക്കുടുംബത്തിന് ജീവിക്കാനാവൂ എന്നറിയാവുന്ന രാധാകൃഷ്ണന്‍ അതൊരു ദൗര്‍ഭാഗ്യമായി കണ്ടതേയില്ല 1979 ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിലും 80 ല്‍ വീക്ഷണം പത്രത്തിലും ജോലിചെയ്ത രാധാകൃഷ്ണന്‍ പിന്നീട് ഡോക്ടറേറ്റ് നേടി. കോളേജ് ലക്ചററും പ്രൊഫസറുമായി. ഇപ്പോള്‍ കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകാശാലയുടെ വൈസ്ചാന്‍സലറും.
ഭക്ഷണത്തിനും വസ്ത്രത്തിനും പോലും ബുദ്ധിമുട്ടിയ ഒരു ബാല്യകാലം കടന്നെത്തിയ രാധാകൃഷ്ണന് ഇപ്പോഴുള്ളതെല്ലാം ജീവിതം തന്ന മഹാസൗഭാഗ്യങ്ങളാണെന്ന് ചിന്തിക്കാനാണിഷ്ടം . മാന്യമായ ഒരു തൊഴില്‍ ലഭിക്കാന്‍ പാഞ്ഞുനടക്കുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്.
‘മാന്യമായ തൊഴിലെന്നൊന്നില്ല. മാന്യയമായി ചെയ്യുമ്പോഴാണ് ഏതു തൊഴിലിനും മാന്യതയുണ്ടാകുന്നത്. സ്വന്തം തൊഴില്‍ ഭംഗിയായി ചെയ്യുന്നവന് സമൂഹത്തില്‍ എന്നും ആദരവ് ലഭിക്കും.’
ഉയര്‍ന്ന മാര്‍ക്കോടെയാണ് രാധാകൃഷ്ണന്‍ എസ്.എസ്.എല്‍.സി. ജയിച്ചത് . പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പോ സെക്കന്റ് ഗ്രുപ്പോ അനായാസം ലഭിക്കുമായിരുന്നു. പക്ഷേ ഇന്റര്‍വ്യൂവിന്റെ തലേന്ന് അച്ഛന്‍ മരിച്ചു. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു ചെന്നപ്പോഴേക്കും സീറ്റുണ്ടായിരുന്നില്ല. അങ്ങനെയാണ് തേര്‍ഡ് ഗ്രൂപ്പെടുത്ത് സാമ്പത്തികശാസ്ത്രം പഠിച്ചത് . പിന്നീട് തത്ത്വശാസ്ത്രത്തിലേക്ക് തിരിഞ്ഞു. നന്നായി പഠിച്ചാല്‍ ഒരു വിഷയവും മോശമല്ലെന്നു പറയുന്ന അദ്ദേഹം ക്രിയാത്മക സമീപനമാണ് ഏറ്റവും പ്രധാനം എന്ന് വിശ്വസിക്കുന്നു. സ്വജീവിതാനുഭവങ്ങളില്‍ നിന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ആര്‍ജിച്ചെടുത്ത അറിവിനെ ഇങ്ങനെ ചുരുത്തിയെഴുതാം കഠിനാധ്വാനത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല.
(മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചത്, 2005 ജൂണ്‍ 22)
Discussion about this post