തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പകരം ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകള്‍ വീതം എണ്ണിയാല്‍ മതിയെന്ന് കോടതി അറിയിച്ചു.
എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും അഞ്ച് വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംക്കോടതി ഉത്തരവിട്ടു . ഓരോ ലോകസഭമണ്ഡലത്തിലും ഉള്‍പ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നിലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും ഒരു യന്ത്രത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
ഓരോ നിയമസഭ മണ്ഡലങ്ങളിലെയും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ അന്‍പത ശതമാനം രസീതുകള്‍ എണ്ണി ഒത്തുനോക്കുവാന്‍ തീരുമാനമെടുത്താല്‍ ഫലപ്രഖ്യാപനം ആറു ദിവസം വരെ വൈകുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും നാനൂറിലേറെ പോളിംഗ് ബൂത്തുകളുണ്ട്. അവിടങ്ങളിലെ സ്ലിപ്പുകള്‍ എണ്ണാന്‍ എട്ടോ ഒന്‍പതോ ദിവസം വേണ്ടി വരുമെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു .
ആറുദിവസം കാത്തിരുന്നാലും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ അന്‍പത് ശതമാനം രസീതുകള്‍ എണ്ണെണം. ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടരദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു .
ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് ഹര്‍ജി നല്‍കിയത്.
Discussion about this post