`ഉണ്ണികൃഷ്ണന് പണിക്കര്‍ -ഇന്‍ ഫേസ്ബുക്ക്
പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം കേദാര്‍നാഥ് ക്ഷേത്രത്തില്‍ ധ്യാനത്തിനു പോയതിനെക്കുറിച്ച്, ഭഗവദ്ഗീത ഉദ്ധരിച്ചു കൊണ്ട്, സന്ദീപാനന്ദഗിരി എന്നയാള്‍ എന്തൊക്കെയോ പറയുകയുണ്ടായി. അയാള്‍ക്ക് പ്രധാനമന്ത്രിയോടോ രാഷ്ട്രീയകക്ഷികളോടോ ഒക്കെ വിയോജിക്കാന്‍ എല്ലാ അവകാശവുമുണ്ട്. തന്റെ വിയോജിപ്പ് അയാള്‍ക്കു പരസ്യമായി കടുത്ത ഭാഷയിലോ, അല്ലെങ്കില്‍ അയാളുടെ കാഷായവേഷധാരിയുടെ മുഖംമൂടിക്ക് ഒന്നുകൂടി യോജിക്കുന്ന വിധം സൗമ്യമായോ, പ്രകടിപ്പിക്കുകയുമാവാം. അതിലൊന്നും ഒരു തെറ്റുമില്ല. എന്നാല്‍ അങ്ങനെയൊരു വിമര്‍ശനത്തിനു വേണ്ടി അയാള്‍ ഭഗവദ്ഗീതയെ ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്.
വാചസ്പതിമിശ്രന്‍ സാംഖ്യകാരികയ്ക്കു രചിച്ച ഭാഷ്യത്തില്‍ ഒരു ഉപമ പറയുന്നുണ്ട്.
ഒരു രാജകുമാരന്, ജാതകഫലം കാരണമായി, തന്റെ രാജ്യത്തു നിന്നു നന്നെ ചെറുപ്പത്തില്‍ നാടുകടത്തപ്പെട്ടു. രാജ്യത്തിനു പുറത്ത് കാടിനുള്ളില്‍ കഴിഞ്ഞു പോന്നിരുന്ന ശബരഗോത്രക്കാര് രാജകുമാരനെ വളര്‍ത്തി. താന്‍ ശബരഗോത്രക്കാരനാണെന്ന ധാരണയോടെ രാജകുമാരന് വളര്‍ന്നു. രാജ്യത്തു നിന്നു പുറത്തു പോവേണ്ടി വന്ന രാജകുമാരനെ മന്ത്രി അന്വേഷിച്ചു കൊണ്ടേയിരുന്നു, ഒടുവില്‍ ഒരുനാള്‍ കണ്ടെത്തി. താന്‍ ശബരഗോത്രവംശജനാണെന്നു ധരിച്ചു കഴിഞ്ഞിരുന്ന രാജകുമാരനോട് മന്ത്രി പൂര്വ്വകാലചരിത്രമെല്ലാം പറഞ്ഞു. താന്‍ രാജകുമാരനാണെന്ന് ഒടുവില്‍ അയാള്‍ മനസ്സിലാക്കി. വാചസ്പതി മിശ്രന്‍ തുടര്‍ന്നു പറയുന്നത്, ഇതു പോലെയാണ്, ശിഷ്യനോടു ഗുരു ‘നീ ബ്രഹ്മത്തില്‍ നിന്നു പിറവി കൊണ്ടതാണ്’ എന്നു പറയുന്നത് എന്നാണ്. തന്റെ പ്രകൃതി മനസ്സിലാക്കുന്ന ശിഷ്യന് ആത്മാവിനെ തിരിച്ചറിയുകയും ‘ഞാന്‍ ബ്രഹ്മത്തില്‍ നിന്നുണ്ടായതാണ്’ എന്നു ധരിക്കുകയും ചെയ്യുന്നു.
ആദ്ധ്യാത്മികതയുടെ പാഠങ്ങള്‍ വിശദീകരിക്കാന്‍ ഭാരതത്തിലെ ഋഷിവര്യന്മാര് രാജവംശജരെയും രാജാക്കന്മാരെയും ഒക്കെ ചൂണ്ടിക്കൊണ്ട് ധാരാളം കഥകള്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിധത്തില്‍ ഭരണക്രമത്തെയോ ഭരണകൂടത്തെയോ ഇകഴ്ത്താനോ ഭൗതികലോകധര്മ്മങ്ങള് അര്‍ത്ഥശൂന്യമാണെന്നു പറയാനോ ആയിരുന്നില്ല ആ കഥകള്‍ എന്നതും ശ്രദ്ധേയമാണ്. ആദ്ധ്യാത്മികതയുടെ പാതയിലേക്കു തിരിച്ച അനേകം രാജാക്കന്മാര് ഭാരതത്തിന്റെ സംസ്കാരത്തിലുണ്ട്. രാജാക്കന്മാര് ഗുരുക്കന്മാരായി വരുന്ന കഥകളും ഉപനിഷത്തുക്കളില്‍ കാണാം. ഭരണാധിപനായിരിക്കുക എന്നത് ആദ്ധ്യാത്മികത പരിശീലിക്കുന്നതില്‍ നിന്ന് ഒരാളെ പിന്തിരിപ്പിക്കേണ്ട കാര്യമില്ല.
ഭഗവദ്ഗീതയോ, മറ്റേതെങ്കിലും ഹൈന്ദവദാര്ശനികഗ്രന്ഥമോ, പ്രധാനമന്ത്രിപദവിയിലിരിക്കുന്ന ഒരാള്‍ രഹസ്യമായോ പരസ്യമായോ ആദ്ധ്യാത്മികത അനുഷ്ഠിക്കുന്നതിനെ നിരോധിക്കുന്നില്ല. ഭാരതത്തിലെ ഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തിയായാലും ഭാരതത്തിന്റെ സംസ്കാരത്തെ മുന്‍നിര്‍ത്തിയായാലും, ഏതു മതവിശ്വാസിക്കും – പ്രധാനമന്ത്രിപദവിയിലിരിക്കുന്നയാള്ക്കും രാഷ്ട്രപതിസ്ഥാനത്തിരിക്കുന്നയാള്ക്കും നമ്മളെയൊക്കെ പോലെ സാധാരണക്കാര്‍ക്കും – തന്റെ മതവിശ്വാസത്തെ അനുഷ്ഠിക്കാനുള്ള പരിപൂര്‍ണസ്വാതന്ത്ര്യമുണ്ട്. ഇ അഹമ്മദ് മുതല്‍ മുക്താര്‍ അബ്ബാസ് നഖ്വി വരെ മന്ത്രിപദവിയിലിരുന്നു കൊണ്ട് ഹജ്ജ് കര്‍മ്മം അനുഷ്ഠിച്ചിട്ടുള്ളവരാണ്. അതിലെന്തെങ്കിലും കുഴപ്പമുണ്ടാവേണ്ട കാര്യമില്ല എന്നതു പോലെ തന്നെ ഒരു പ്രധാനമന്ത്രി കേദാര്‍നാഥില്‍ പോവുന്നതിലോ ഒരു ദിവസം ധ്യാനമിരിക്കുന്നതിലോ കുഴപ്പമുണ്ടാവേണ്ട കാര്യമില്ല. അതു പരസ്യമായിട്ടായാലും രഹസ്യമായിട്ടായാലും.
പിന്നെ എന്തിനായിരിക്കും ഒരു കാഷായവേഷധാരി മതഗ്രന്ഥങ്ങളെ മുതലെടുത്തുകൊണ്ട് തന്റെ രാഷ്ട്രീയം ഇങ്ങനെ ഹീനവും പരിഹാസ്യവുമായി അവതരിപ്പിക്കുന്നത്? അതിന് ഉത്തരം ഗീത തന്നെ പറയുന്നുണ്ട്. തന്റെ പക്ഷം മാത്രമാണു സത്യമെന്നും അതല്ലാതെ സത്യമായിട്ടു യാതൊന്നുമില്ലെന്നും പറഞ്ഞു നടക്കുന്ന അജ്ഞാനികളെ കുറിച്ചു ഭഗവദ്ഗീതയില്‍ പരാമര്‍ശമുണ്ട്. അങ്ങനെയുള്ളവര്‍ അവരുടെ വാദത്തിനു വേദങ്ങളെ വരെ ഉദ്ധരിക്കാന്‍ താത്പര്യം കാണിക്കുമെന്നും ഗീതാകാരന്‍ പറയുന്നു.
യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ നാന്യദസ്തീതി വാദിനഃ
കാമാത്മാനഃ സ്വര്‍ഗ്ഗപരാ ജന്മകര്‍മ്മഫലപ്രദാം
ക്രിയാവിശേഷബഹുളാം ഭോഗൈശ്വര്യഗതിം പ്രതി
അജ്ഞാനികള്‍ പുഷ്പിതങ്ങളായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെയുള്ള വേദവാദരതന്മാര്‍, ‘ഇതല്ലാതെ (ഉണ്മയായി) മറ്റൊന്നും ഇല്ല’ എന്നു പറയും. അവര്‍ കാമാര്ത്ഥികളാണ്. ഭോഗങ്ങളും ഐശ്വര്യങ്ങളും മാത്രമാണ് അവര്‍ തേടുന്നത്.
‘നിരാശീരപരിഗ്രഹ’ എന്നാണു യോഗിയ്ക്കു ലക്ഷണമായി ഭഗവദ്ഗീത പറയുന്നത്. ആശകളില്ലാത്ത, പരിഗ്രഹങ്ങള്‍ (കുടുംബമോ സ്വത്തുവകകളോ ആസ്തിയോ) ഇല്ലാത്ത, ഒരു സമ്മാനങ്ങളും സ്വീകരിക്കാത്തയാളാണ്, ആയിരിക്കണം, യോഗി. ‘ബ്രഹ്മചാരിവ്രതേ സ്ഥിതഃ’ എന്നു തുടര്‍ന്നു ഗീത തന്നെ പറയുന്നു. ബ്രഹ്മചാരിവ്രതത്തില്‍ സ്ഥിതി ചെയ്യുന്നയാളായിരിക്കണം യോഗി. ആശ്രമമെന്ന പേരില്‍ സന്ദീപാനന്ദഗിരി നടത്തിവരുന്ന സ്ഥാപനം ഒരു ഹോം സ്റ്റേയോ ഹോട്ടലോ മറ്റോ ആയിട്ടാണു റെജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അയാള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അയാള്‍ക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഒരു സ്ത്രീ ഉന്നയിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് താന്‍ നൈഷ്ഠികബ്രഹ്മചാരിയല്ലെന്നും തന്നെ പൂര്‍ണ്ണയോടും പുഷ്കലയോടും കൂടെ കണ്ടേക്കാം എന്നുമാണ്. ഒരു ഹോട്ടല്‍ നടത്തുന്ന, സ്ത്രീകളോടൊത്തു കഴിയാറുണ്ടെന്നും ബ്രഹ്മചാരിയല്ലെന്നും തുറന്നു സമ്മതിക്കുന്ന, ഒരാള്‍ ഭഗവദ്ഗീതയുടെ നിര്‍വ്വചനത്തിനു കീഴില്‍ തന്നെ യോഗിയോ സന്ന്യാസിയോ ആവാന്‍ യോഗ്യനല്ല എന്നിരിക്കേ, ധ്യാനക്ലാസുകളെന്നും ഗൈഡഡ് മെഡിറ്റേഷനെന്നും ഒക്കെ പറഞ്ഞ് എന്താണ് ഇയാള്‍ നടത്തിപ്പോരുന്നത്? ഈ പേരും പറഞ്ഞ് ചെറിയ കുട്ടികളെ ഉത്തരഭാരതത്തില്‍ കൊണ്ടുപോയി അവരെ അപകടത്തില്‍ പെടുത്തിയത് ഭഗവദ്ഗീതയിലെ ഏതു പ്രമാണമനുസരിച്ചാണ്?
തമിഴ്ഗ്രന്ഥമായ ‘തിരുമന്തിര’ത്തില്‍ അസദ്ഗുരുക്കന്മാരെ കുറിച്ച് ചിലതു പറയുന്നുണ്ട്.
ഉണര്വൊണ്ട്രിലാമൂഢന് ഉണ്മൈയോരാതോന്
കണുവിണ്ട്രി വേതാ കമനേറി കാണാന്‍
പണിവൊണ്ട്രിലാതോന് പരനിന്ദൈ ചെയ്വോന്
അണുവിന് ഗുണത്തോന് അസദ്ഗുരുവാമേ!
കുരുടര്‍ക്കു കോല്കാട്ടിച്ചെല്ലുങ്കുരുടര്
മുരണും പഴങ്കുഴി വീഴ്വാര്കള് മുന്‍പിന്‍
കുരുടരും വീഴ്വാര്കള് മുന്‍പിന്‍ നരവേ
കുരുടരും വീഴ്വാര് കുരുടരോടാകിയേ!
യാതൊന്നിനെയും കുറിച്ച് അറിവില്ലാത്ത, ഉണ്മയെ അന്വേഷിക്കാത്ത, വേദാഗമങ്ങളുടെ പാത വൈരുദ്ധ്യമില്ലാതെ കാണാനാവാത്ത, വിനയമില്ലാത്ത, പരനിന്ദ ചെയ്തുകൊണ്ടിരിക്കുന്ന, ഗുണങ്ങളില്ലാത്ത മൂഢനാണ് അസദ്ഗുരു. അസദ്ഗുരുവിനു ശിഷ്യപ്പെടുന്നത് ഒരു അന്ധന് തന്റെ സഞ്ചാരത്തിന്, ഇനിയൊരു അന്ധന്റെ സഹായമുപയുക്തമാക്കുന്നതു പോലെയാണ്. അന്ധന് അന്ധനെ കോല് കൊണ്ട് നയിച്ചാല്‍, അവര്‍ രണ്ടു പേരും പഴങ്കുഴിയില്‍ വീഴുകയേ ഉള്ളൂ. നയിക്കുന്നയാളും നയിക്കപ്പെടുന്നയാളും ഒരുപോലെ ആ കുഴിയില്‍ കിടക്കും.
https://www.facebook.com/permalink.php?story_fbid=599127170589421&id=100014764295408
Discussion about this post