വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് പിണറായി വിജയന് നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിപറയുകയായിരുന്നു മുഖ്യമന്ത്രി.
കേസില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. ഈ മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഎൻ ഷംസീറിനെതിരായി സിഒടി നസീറിന്റെ ആരോപണങ്ങൾ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. പൊതുപ്രവര്‍ത്തകനായ ഒരുവ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം ആണെന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. എന്നാല്‍ സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തന്നെ ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. തനിക്കെതിരെ നടന്ന വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കള്‍ ആണെന്നും അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടന്നതെന്നും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ പങ്കും വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സി.ഒ.ടി നസീര്‍ വ്യക്തമാക്കി.
തലശേരി സിഐ വിശ്വംഭരൻ വീട്ടിൽ വന്നാണ് മൊഴിയെടുത്തത്. മൊഴിയെടുത്തപ്പോള്‍ എല്ലാം തന്നെ ഗൂഡാലോചനയെക്കുറിച്ച് വിശദമായി പറഞ്ഞിടുണ്ട്. തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുള്ളതായി സി.ഒ.ടി നസീര്‍ പറയുന്നു . എന്നാല്‍ പോലീസ് ഇത് എന്തുകൊണ്ടാണ് പുറത്ത് പറയാത്തത് എന്നും സി.ഒ.ടി നസീര്‍ ചോദിക്കുന്നു.
Discussion about this post