ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അൽതാഫ് സയീദിനെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് പോലീസ് അ|റസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റെ ആന്റി എക്സ്ടോർഷൻ സെൽ ആണ് മുഹമ്മദ് അൽതാഫ് സയീദിനെ അറസ്റ്റ് ചെയ്തത്.
രണ്ട് ഇന്ത്യൻ പാസ്പോർട്ടുകളുള്ള മുഹമ്മദ് അൽതാഫ് സയീദ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പലതവണ ഇവ ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നാണ് അറിവ്. മുംബൈയിലെ വാശിയിൽ താമസിയ്ക്കുന്ന ഇയാളാണ് അനീസ് ഇബ്രാഹീമിന്റെ ഹവാല പണമിടപാടുകളുടെ മുഖ്യ സൂത്രധാരൻ എന്ന് കരുതപ്പെടുന്നു.
“കൃത്യമായ ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സയീദിനെ ഞങ്ങൾ കേരളത്തിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരിയ്ക്കുന്നു. ദുബായിൽ നിന്ന് കണ്ണൂരെത്തിയ സയീദ് മുൻപ് ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിലും പ്രതിയാണ്. ഇയാളെ മുംബൈയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്“. മുംബൈ പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
പത്തുകൊല്ലത്തിലധികമായി ദാവൂദിന്റെ ഡി കമ്പനിയിൽ അംഗമാണ് മുഹമ്മദ് അൽതാഫ് സയീദ്. കഴിഞ്ഞ ഒരു കൊല്ലമായി പോലീസ് ഇയാളെ നിരീക്ഷിയ്ക്കുകയായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ദുബായിൽ നിന്ന് പലതവണ അനീസ് ഇംബ്രാഹീമിന്റെ ആജ്ഞകൾ നടപ്പിലാക്കാൻ ഇയാൾ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളവുമായും കേരളവുമായും ഇയാളുടെ ബന്ധങ്ങൾ എന്തൊക്കെയാണെന്നും അന്വേഷിച്ചുവരികയാണ്. മുംബൈയിൽ നിന്ന് ദാവൂദിന്റെ പ്രധാന പ്രവർത്തനമേഖല കേരളത്തിലേയ്ക്കും മാറിയിട്ടുണ്ടെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
Discussion about this post