ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ- 2 ഇന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തും. ഭൂമിയുടെ ഭ്രമണ പഥം വിട്ട് ഓഗസ്റ്റ് 14 നാണ് ചന്ദ്രന്റെ ഭ്രമണ പഥം ലക്ഷ്യമാക്കി പേടകം യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ 8.30 നും 9.30 നും ഇടയ്ക്ക് ചന്ദ്രന്റെ വലയത്തിലേക്ക് പ്രവേശിക്കും. ഐ.എസ്.ആർ.ഒയ്ക്ക് നിർണായക ദിനമാണെന്ന് ചെയർമാൻ ഡോ. കെ.ശിവൻ പറഞ്ഞു. ദ്രവ എൻജിനുകൾ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ചന്ദ്രനിലേക്ക് അടുക്കും തോറും വേഗത വർധിക്കും. വേഗത നിയന്ത്രിച്ച് വേണം ചന്ദ്രനിലേക്ക് എത്തിക്കാൻ.
വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുളള പ്രവേശനമെന്ന് ഡോ.കെ. ശിവൻ കൂട്ടി കൂട്ടിച്ചേർത്തു.നാസയുടെയും റഷ്യയുടെയും അടക്കം ചാന്ദ്ര ദൗത്യം പരാജയപ്പെട്ടത് ഈ ഘട്ടത്തിലാണ്. എന്നാൽ ഐ.എസ്.ആർ.ഒ നൽകുന്ന സന്ദേശങ്ങൾ കൃത്യമായി സ്വീകരിച്ച് പേടകം പ്രവർത്തിക്കുന്നതിനാൽ ഈ ഘട്ടത്തെയും മറികടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു
ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയാലും ചന്ദ്രനിലേക്ക് എത്താൻ സഞ്ചാര പഥം മാറ്റി നൽകണം. നാല് തവണ സഞ്ചാര പഥം മാറ്റിയാൽ ചന്ദ്രന്റെ നൂറ് കിലോമീറ്റർ അകലെ വരെ എത്തിക്കാം. 13 ദിവസത്തോളം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ സഞ്ചരിക്കും. സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽ നിന്ന് വിക്രം എന്ന് പേരുളള ലാൻഡർ വേർപെടും. ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ചെയ്യും.
Discussion about this post