ലഖ്നൗ: അടിച്ചമർത്തപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് നീതിയുടെ വെളിച്ചമായി മുത്തലാഖ് നിരോധനം. ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾക്ക് പകരം ചോദിക്കാനുള്ള അവസരമാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ തുറന്നു തന്നിരിക്കുന്നതെന്ന് ഉത്തർപ്രദേശിലെ മുസ്ലീം സ്ത്രീകൾ അഭിപ്രായപ്പെടുന്നു.
മുത്തലാഖിലൂടെ ഞൊടിയിടയിൽ അനാഥരാക്കപ്പെടുന്നത് ചോദ്യം ചെയ്യാൻ ലഭിച്ച അവസരം ഇതുവരെ നിയമപരമായി ഉപയോഗിച്ചിരിക്കുന്നത് 216 സ്ത്രീകളാണെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ മുസ്ലീം ജനസംഖ്യ കൂടുതലുള്ള സഹാരൺപുർ, ഷാമ്ലി, മീററ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മീററ്റിൽ 26ഉം സഹാരൺപുരിൽ 17ഉം ഷമ്ലിയിൽ 10ഉം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കിഴക്കൻ യു പിയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വാരാണസിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഇവിടെ 10 കേസുകൾ രജിസ്റ്റർ ചെയ്തു. തങ്ങളുടെ എം പി കൂടിയായ നരേന്ദ്ര മോദി തങ്ങളുടെ മനസ്സറിഞ്ഞ നേതാവാണെന്ന് നിറകണ്ണുകളോടെയാണ് വാരാണസിയിലെ സ്ത്രീകൾ പറയുന്നതെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു.
സ്ത്രീധന തർക്കങ്ങൾ, സ്വത്തു തർക്കം, ഗാർഹിക പീഡനം തുടങ്ങിയവയാണ് മുത്തലാഖിലേക്ക് നയിക്കുന്ന പ്രധാനപെട്ട സാഹചര്യങ്ങൾ. മുസ്ലീം സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഉദ്ദേശിച്ച് നടപ്പിലാക്കിയ പുതിയ നിയമത്തിന്റെ സാമൂഹ്യ പ്രതികരണം അത്ഭുതാവഹമാണ്. യു പി പൊലീസ് പറയുന്നു.
ച്യൂയിംഗം സ്വീകരിക്കാൻ തയ്യാറാകാത്തതിന് സ്ത്രീയെ മുത്തലാഖ് ചൊല്ലിയത് കഴിഞ്ഞയാഴ്ചയായിരുന്നു. ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനം പുറത്തു പറഞ്ഞതിനാണ് 30 വയസ്സുകാരിയായ സിമ്മിയെ ഭർത്താവ് മുത്തലാഖിലൂടെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. ഇതിന് ഭർത്താവ് റഷീദിനെതിരെ ഇവർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഫോണിലൂടെയും എസ് എം എസിലൂടെയും മുത്തലാഖ് ചൊല്ലുന്ന സംഭവങ്ങൾക്ക് വ്യാപകമായി കുറവു വന്നിരിക്കുന്നതായി ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കുന്നു. കറുത്ത നിറത്തിന്റെ പേരിലും ശാരീരിക അവശത അനുഭവിക്കുന്ന കുഞ്ഞിനെ ഒഴിവാക്കാത്തതിന്റെ പേരിലുമൊക്കെ ഇത്തരം വിവാഹമോചനങ്ങൾ നടന്നിരുന്നു. അവയ്ക്കൊക്കെ എതിരെ പരാതി നൽകാൻ ഇപ്പോൾ സ്ത്രീകൾ തയ്യാറാകുന്നുണ്ട്.
മുത്തലാഖ് നിരോധനം രാജ്യത്ത് നിലവിൽ വന്നതിന് ശേഷം പൊതുവിൽ മുസ്ലീം സ്ത്രീകൾ തങ്ങളുടെ അവകാശത്തെ കുറിച്ച് ഉത്തമ ബോദ്ധ്യത്തോടെ രംഗത്ത് വരുന്നത് തുല്യനീതിയുടെ പുതു ചരിത്രം രചിക്കലാണെന്ന് സാമൂഹ്യ പ്രവർത്തകർ വിലയിരുത്തുന്നു.
Discussion about this post