ന്യൂഡൽഹി :ചോദ്യപേപ്പറുകളുടെ സുതാര്യതയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ആരോപണത്തെ തുടർന്ന് 1 ,563 ഉദ്യോഗാർത്ഥികൾക്കുള്ള നീറ്റ് യൂജി പുനഃപരീക്ഷ ഇന്ന്. ആറ് കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്. നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസിയും (എൻടിഎ) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടാകും. പുനഃപരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 5.20 വരെയാണ് നടക്കുക.
രാജ്യത്തെ ആറ് കേന്ദ്രങ്ങളിൽ പരീക്ഷ തുടങ്ങാൻ വൈകിയതിനെ തുടർന്ന് സമയനഷ്ടത്തിന് നഷ്ടപരിഹാരം ലഭിച്ച വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് ഏജൻസി പിൻവലിച്ചതിനെ തുടർന്നാണ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ നടത്തുന്നത്.
ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പരീക്ഷയുടെ പുതുക്കിയ തീയതി വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചോദ്യപേപ്പറുകളുടെ സുതാര്യതയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ, ഒരുപടി കൂടി മുന്നോട്ട് പോയ കേന്ദ്ര സർക്കാർ, എൻടിഎ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിംഗിനെ തത്സ്ഥാനത്ത് നിന്നും നീക്കി. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത് എന്നതിന്റെ ശക്തമായ സൂചനയാണ് ഇത്.
Discussion about this post