അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മൂന്നുകോടി,11 ലക്ഷത്തി ഇരുപത്തിഒന്നായിരത്തി നാലുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 19 ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി അമ്പത്തി ഏഴ് (19,06,657) പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരാതിയിന്മേല് ആറുമാസത്തിനകം തീരുമാനമെടുക്കണം. ഇതിനായി അസമില്‍ 100 ഫോറിനേഴ്സ് ട്രിബ്യൂണല്‍ തുറന്നിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് 200 ട്രിബ്യൂണല്‍ കൂടി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അസമിൽ ഒരുക്കിയിരിക്കുന്നത്.കേന്ദ്ര സായുധ അർദ്ധ സൈനിക വിഭാഗത്തിന്റെ അമ്പത്തിയൊന്ന് കമ്പനികളിൽ നിന്നുളള സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ്, നിയമസഭ എന്നിവ സ്ഥിതി ചെയ്യുന്ന ദിസ്പൂർ,ഭംഗഗഡ്, ബാസിസ്ത, ഹതിഗാവ്, സോനാപൂർ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. 28 മുതൽ ദിസ്പൂരിൽ നിരോധനാജ്ഞ ഉണ്ട്.
2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയിൽ നിന്ന് അനേകം പേർ പുറത്തു പോയിരുന്നു.ഇതിനെ തുടർന്ന് വലിയ പ്രതിഷേധം അസമിലുടനീളം ഉണ്ടായിരുന്നു. 2019 ജൂൺ ആറിന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേർ ഈ പട്ടികയിലും പുറത്തു പോയിരുന്നു.
അതേ സമയം പട്ടികയിൽ നിന്ന് പുറത്താകുന്നവരെ വിദേശികളായി ഉടൻ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. നിലവിൽ 100 ട്രൈബ്യൂണലുകൾ ഉണ്ട്.ട്രൈബ്യൂണിലിൽ അപ്പീൽ സമർപ്പിക്കുന്നതിനുളള സമയപരിധി 60 ൽ നിന്ന് 120 ദിവസമായി ഉയർത്തിയിട്ടുണ്ട്.
അസം അതിർത്തി വഴിയുളള നുഴഞ്ഞുക്കയറ്റക്കാരുടെ എണ്ണം വർധിച്ചതിന് പിന്നാലെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. 2013 ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുളള നടപടികൾ സർക്കാർ ആരംഭിച്ചത്.
Discussion about this post