മുംബൈ: വീര വിനായക് ദാമോദർ സവർക്കർക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നെഹ്രുവിന് പകരം സവർക്കർ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു എങ്കിൽ പാകിസ്ഥാൻ സൃഷ്ടിക്കപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിക്രം സമ്പത്ത് രചിച്ച സവർക്കറുടെ ജീവചരിത്ര പ്രകാശന വേളയിലാണ് താക്കറെ ഈ ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി പദത്തിൽ നിന്ന് സവർക്കറെ ബോധപൂർവ്വം മാറ്റി നിർത്താൻ ശ്രമം നടന്നിരുന്നുവെന്നും വല്ലഭായ് പട്ടേലിനെയും സവർക്കറെയും കോൺഗ്രസ്സ് ഒതുക്കുകയായിരുന്നെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
സ്വാതന്ത്ര്യത്തിന്റെ അവകാശം നെഹ്രു കുടുംബത്തിന് മാത്രം പതിച്ചു നൽകുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്. പതിനാല് വർഷം സവർക്കർ തടവറയിൽ അനുഭവിച്ച പീഢനം വെറും പതിനാല് നിമിഷം നെഹ്രു സഹിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തെയും വീരൻ എന്നു വിളിക്കുമായിരുന്നുവെന്നും സവർക്കർ പറഞ്ഞു.
സവർക്കറെ ഭീരു എന്നു വിളിച്ച രാഹുൽ ഗാന്ധിയെയും ഉദ്ധവ് താക്കറെ രൂക്ഷമായി വിമർശിച്ചു. ‘വിവേകമില്ലാത്ത രാഹുലിന് ധാരാളം സമയം വെറുതെ കിടക്കുന്നതു കൊണ്ട് അദ്ദേഹത്തിന് എന്തുമാകാം. ‘സവർക്കർ- എക്കോസ് ഫ്രം എ ഫൊർഗോട്ടൺ പാസ്റ്റ്’ എന്ന ഈ പുസ്തകം രാഹുലിന് വായിക്കാൻ കൊടുക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാജ്പേയ് സർക്കാരിന്റെ കാലത്തായിരുന്നു സവർക്കറുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചത്. 2003 ഫെബ്രുവരി ഇരുപത്തിയാറിന് അന്നത്തെ രാഷ്ട്രപതി ഡോക്ടർ എ പി ജെ അബ്ദുൾ കലാമായിരുന്നു ചിത്രം അനാച്ഛാദനം ചെയ്തത്.
Discussion about this post