ഫ്രാൻസിൽ നിന്നുള്ള ആദ്യത്തെ മൾട്ടി-റോൾ കോംബാറ്റ് വിമാനം റാഫേൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) കൈമാറി. ഫ്രാൻസിലെ നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ആദ്യ റാഫേൽ വ്യാഴാഴ്ച ലഭിച്ചുവെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ എട്ടിന് ദസറ ദിനത്തിൽ റാഫേൽ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് ഔദ്യോഗികമായി കൈമാറും.
മൾട്ടി-റോൾ കോംബാറ്റ് വിമാനം സ്വന്തമാക്കുന്നതിന് വ്യാഴാഴ്ച ഇന്ത്യ ഒരുപടി കൂടി അടുത്തെത്തിയെങ്കിലും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇനിയും നടത്താനുണ്ട്. എല്ലാ ടെക്നോളജിയും പരിശോധിച്ച ശേഷമായിരിക്കും ഇന്ത്യയിൽ എത്തുക. ആദ്യ ജെറ്റ് 2020 മെയ് മാസത്തിൽ മാത്രമാണ് ഇന്ത്യയിലെത്തുക.
റാഫേലിന്റെ വരവോടു കൂടി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായി ഇന്ത്യ മാറി കഴിഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖലയിലെ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്, ചൈന റിപ്പോർട്ടുകൾ വരെ വന്നു കഴിഞ്ഞു. പാകിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങുന്ന ആയുധങ്ങളും പോർവിമാനങ്ങളും തങ്ങൾക്ക് വൻ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രഞ്ച് നിർമാതാക്കളിൽ നിന്ന് ഫ്ലൈവേ അവസ്ഥയിൽ 36 റാഫേൽ ജെറ്റുകൾ വാങ്ങുന്നതിന് ഇന്ത്യ 2016 സെപ്റ്റംബറിലാണ് ഫ്രാൻസും ഡസ്സോൾട്ട് ഏവിയേഷനുമായി കരാറിൽ ഒപ്പുവെച്ചത്. ഏകദേശം 59,000 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. വിമാനം പറത്തുന്നതിനായി ഒരു കൂട്ടം വ്യോമസേന പൈലറ്റുമാർക്ക് ഇതിനകം തന്നെ ഫ്രാൻസിൽ പരിശീലനം നൽകിയിട്ടുണ്ട്.
Discussion about this post