വാഷിംഗ്ടൺ: വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന പ്രയാണ മാർഗ്ഗത്തിന്റെ ചിത്രം നാസ പുറത്ത് വിട്ടു.
നാസയുടെ ഓർബിറ്റർ പകർത്തിയ ചിത്രത്തിൽ വിക്രം ലാൻഡറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സന്ധ്യാ സമയത്ത് പകർത്തിയ ചിത്രമായതിനാൽ വ്യക്തത കുറവാണെന്ന് നാസ അറിയിച്ചു. അനുകൂലമയ പ്രകാശ സാന്നിദ്ധ്യമുള്ള ഒക്ടോബർ മാസത്തിൽ കൂടുതൽ വ്യക്തതയുള്ള ചിത്രം പ്രതീക്ഷിക്കുന്നതായും നാസ വ്യക്തമാക്കി. വിക്രം ലാൻഡർ ചന്ദ്രനിലെ നിഴലുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്നതാകാനാണ് സാദ്ധ്യതയെന്നും നാസ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ വിക്രം ലാൻഡറിന്റെ തെർമൽ ഇമേജ് ചന്ദ്രയാൻ ഓർബിറ്റർ പകർത്തിയിരുന്നു. സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യാനായിരുന്നു ഐ എസ് ആർ ഒയുടെ പദ്ധതി. എന്നാൽ സോഫ്റ്റ് ലാൻഡിംഗിന് നിമിഷങ്ങൾക്ക് മുൻപ് ലാൻഡറുമായുള്ള വിനിമയം നഷ്ടമാകുകയായിരുന്നു.
സെപ്റ്റംബർ രണ്ടിന് ചന്ദ്രയാൻ-2 ഓർബിറ്ററിൽ നിന്നും വിക്രം ലാൻഡർ വിജയകരമായി വേർപെട്ടിരുന്നു. 23 ദിവസത്തോളം ഭൗമ ഭ്രമണപഥത്തെ വലം വെച്ച ശേഷം ഓഗസ്റ്റ് പതിനാലിനായിരുന്നു പേടകം ചന്ദ്രനെ ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചത്. ജൂലൈ 22നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ-2 വിക്ഷേപിക്കപ്പെട്ടത്.
Discussion about this post