ഭോപ്പാൽ : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ സംവരണത്തിൽ നിലവിലുള്ള 50% എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ആദിവാസി, ദളിത് വിഭാഗങ്ങൾക്കും ആവശ്യമുള്ള അത്രയും സംവരണം കൊടുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പുതിയ വാഗ്ദാനം.
മധ്യപ്രദേശിലെ രത്ലമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ആർഎസ്എസും ബിജെപിയും ഭരണഘടനയിൽ മാറ്റം വരുത്താനും ഇല്ലാതാക്കാനും ആണ് ആഗ്രഹിക്കുന്നത്. എന്നാൽ കോൺഗ്രസ്സും ഇൻഡി മുന്നണിയും ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.
ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി സംസാരിച്ചത്. 400 സീറ്റ് എന്ന മുദ്രാവാക്യം ബിജെപി ഉയർത്തുന്നത് തന്നെ ഭരണഘടനയെ അട്ടിമറിക്കാനാണ്. എന്നാൽ ശരിക്കും ബിജെപിക്ക് 400 പോയിട്ട് 150 സീറ്റ് പോലും ലഭിക്കില്ല. സംവരണം വർദ്ധിപ്പിക്കുകയാണ് ഇൻഡി മുന്നണിയുടെ ലക്ഷ്യം. എന്നാൽ സംവരണം ഇല്ലാതാക്കി സമ്പൂർണ്ണ അധികാരം പിടിച്ചെടുക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
Discussion about this post