ലഖ്‌നൗ : വ്യാജ ബലാത്സംഗ കേസിൽ നിർണായക വിധിയുമായി ഉത്തർപ്രദേശ് കോടതി. വ്യാജ ബലാത്സംഗ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ യുവാവ് തടവ് അനുഭവിച്ച അത്രയും കാലം പരാതി നൽകിയ യുവതിക്കും ശിക്ഷ വിധിച്ചു കൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ കോടതി വിധി. ഉത്തർപ്രദേശിലെ ബറേയ്ലി കോടതിയാണ് ഇത്തരത്തിൽ രാജ്യശ്രദ്ധ തന്നെ ആകർഷിച്ച ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
വ്യാജ പരാതി നൽകുകയും തെറ്റായ മൊഴി നൽകുകയും ചെയ്ത 21 കാരിയായ യുവതി പ്രതിയാക്കപ്പെട്ട യുവാവ് ജയിലിൽ കഴിഞ്ഞ കാലയളവായ നാല് വർഷവും ആറുമാസവും എട്ടു ദിവസവും ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതിനുപുറമേ 5.88 ലക്ഷം രൂപ പിഴയും വ്യാജ പരാതി നൽകിയ യുവതിക്ക് വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി യുവതി തടവ് അനുഭവിക്കേണ്ടതായി വരും.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. കേസിന്റെ വിചാരണ കാലയളവായി നാലര വർഷത്തോളം ആണ് യുവാവ് ജയിലിൽ കഴിഞ്ഞത്. എന്നാൽ ഒടുവിൽ യുവതി മൊഴി മാറ്റുകയായിരുന്നു. ഇതോടെയാണ് കോടതി നേരിട്ട് യുവതിക്കെതിരെ കേസെടുത്തത്.








