ഡൽഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ജെയ്ഷെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ അതിസൂക്ഷ്മവും മാരകവുമായ വ്യോമാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനിക നടപടിയിൽ ഇന്ത്യ ഉപയോഗിച്ചത് പന്ത്രണ്ട് ‘മിറാഷ് 2000‘ പോർവിമാനങ്ങളായിരുന്നു. ഇവയ്ക്ക് ‘സ്പൈസ്‘ എന്നായിരുന്നു ആക്രമണ സമയത്ത് നൽകിയിരുന്ന രഹസ്യനാമം.
ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകളിൽ ആക്രമണം നടത്താൻ ഇന്ത്യ ഉപയോഗിച്ചത് സ്പൈസ് മിസൈലുകൾ ആയിരുന്നു. അതു കൊണ്ട് യുദ്ധവിമാനങ്ങൾക്കും അതേ പേര് നൽകുകയായിരുന്നു. ബലാക്കോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത മിറാഷ് യുദ്ധവിമാനങ്ങൾക്ക് മാത്രമായിരുന്നു സ്പൈസ് എന്ന പേര് നൽകിയിരുന്നത്. രഹസ്യസ്വഭാവം നിലനിർത്തുന്നതിന് വേണ്ടി ‘ഓപ്പറേഷൻ ബന്ദർ’ എന്ന നാമമാണ് സൈനിക നടപടിക്ക് നൽകിയിരുന്നത്.
അതിർത്തിയിലെ വിവിധ വ്യോമസേനാ താവളങ്ങളിൽ നിന്ന് ഫെബ്രുവരി 26ന് പാകിസ്ഥാന്റെ വ്യോമമേഖലയിലേക്ക് മൂളിപ്പറന്ന പന്ത്രണ്ട് മിറാഷ് യുദ്ധവിമാനങ്ങൾ പാകിസ്ഥാനിലെ ഖൈബർ പഷ്തൂൺ പ്രവിശ്യയിലെ ബലാക്കോട്ട് പട്ടണത്തിലെ ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകൾ നിമിഷങ്ങൾക്കകം ഭസ്മമാക്കി മാറ്റുകയായിരുന്നു.
ആക്രമണത്തിനിടെ വ്യോമസേനാ പൈലറ്റുമാർ അഞ്ച് സ്പൈസ് 2000 ബോംബുകൾ ഭീകരക്യാമ്പുകൾക്ക് നേരെ വർഷിച്ചു. ഇവയിൽ നാലെണ്ണം ഭീകര ക്യാമ്പുകളുടെ മേൽക്കൂര തകർത്ത് അകത്ത് വീഴുകയായിരുന്നു. പുലർച്ചെ 3.30ന് നടന്ന ആക്രമണത്തിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന ഭീകരർ എല്ലാവരും നിമിഷങ്ങൾക്കകം വെന്തു വെണ്ണീറായി. ബോംബുകൾ കൃത്യമായി ലക്ഷ്യം കണ്ടു എന്ന് ഉറപ്പു വരുത്തിയ ശേഷം ഇന്ത്യയുടെ യശ്ശസ്സുയർത്തിയ പോർ വിമാനങ്ങൾ വിജയ ഹുങ്കാരം മുഴക്കി വ്യോമ താവളങ്ങളിലേക്ക് മടങ്ങുകയായിരുന്നു.
വ്യോമസേനയുടെ ഒമ്പതാം നമ്പർ സ്ക്വാഡ്രണും ഏഴാം നമ്പർ സ്ക്വാഡ്രണുമായിരുന്നു ഈ അഭിമാനകരമായ നീക്കത്തിൽ പങ്കാളികളായിരുന്നത്. ജെയ്ഷെ ക്യാമ്പുകൾക്ക് നേരെ മിറാഷ് പോർവിമാനങ്ങൾ ആക്രമണം നടത്തിയ സമയത്ത്, സുഖോയ് വിമാനങ്ങളും സംഘത്തിലെ മറ്റ് മിറാഷ് വിമാനങ്ങളും പാകിസ്ഥാൻ വ്യോമസേനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ വ്യോമമേഖലയിൽ വട്ടമിട്ട് ആക്രമണത്തിന് സുരക്ഷയൊരുക്കി. വ്യോമസേന സർക്കാരിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് പ്രതീക്ഷിച്ച നാശനഷ്ടങ്ങൾ കൃത്യമായി ശത്രുവിന് വരുത്തി വെക്കാൻ സൈന്യത്തിന് സാധിച്ചു. ഇന്ത്യൻ നിർമ്മിത നിരീക്ഷണ യുദ്ധവിമാനമായ ‘നേത്ര‘യുടെ അതിസൂക്ഷ്മമായ ‘നേത്രങ്ങൾ‘ സൈനിക നടപടിയെ സമർത്ഥമായി പിന്തുണച്ചു.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് വേണ്ടി കാവൽ കമാൻഡോകളെയും ഇന്ത്യൻ വ്യോമസേന നിയോഗിച്ചിട്ടുണ്ടായിരുന്നു.
Discussion about this post