നവരാത്രിക്ക് ദുർഗ്ഗാ പൂജ നടത്തിയ തൃണമൂൽ എം പി നുസ്രത് ജഹാൻ ഇസ്ലാമിനെ അപമാനിച്ചതായി ഉത്തർപ്രദേശിലെ മുസ്ലിം മത പണ്ഡിതൻ. അനിസ്ലാമികമായ പ്രവൃത്തി ചെയ്ത നുസ്രത് ജഹാൻ ഇസ്ലാമികമായ അവരുടെ പേര് മാറ്റാൻ തയ്യാറാകണമെന്നും മുഫ്തി ആസാദ് കാസ്മി എന്ന മതപണ്ഡിതൻ അഭിപ്രായപ്പെട്ടു.
സർവ്വശക്തനായ അള്ളാഹുവല്ലാതെ ഇസ്ലാമിന് മറ്റൊരു ദൈവമില്ല. മറ്റൊരു ദൈവത്തിന് മുന്നിലും പ്രാർത്ഥിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. നുസ്രത് ജഹാന്റെ പൂജ തികച്ചും അനിസ്ലാമികമാണ്. അവർ ഇസ്ലാമിനെ അപമാനിച്ചു. അവർ മുസ്ലിം സമുദായത്തിൽ പെട്ട ആളിനെയല്ല വിവാഹം കഴിച്ചിരിക്കുന്നത്. ഇസ്ലാമിൽ വിശ്വസിക്കാത്ത സ്ഥിതിക്ക് അവർ എത്രയും പെട്ടെന്ന തന്റെ പേര് മാറ്റാൻ തയ്യാറാകണം. ഇത്തിഹാദ് ഉലമ ഇ ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി കാസ്മി പറഞ്ഞു.പ്രവൃത്തിയിലൂടെ ഇസ്ലാമിനെ അപമാനിക്കുന്ന മുസ്ലീം നാമധാരികളെ ഇസ്ലാമിന് ആവശ്യമില്ലെന്നും കാസ്മി കൂട്ടിച്ചേർത്തു.
എന്നാൽ മതേതരത്വത്തിന്റെ ഭാഗമായാണ് താൻ ദുർഗ്ഗാ പൂജയിൽ പങ്കെടുത്തതെന്ന് നുസ്രത് ജഹാൻ പറഞ്ഞു. ബംഗാളിൽ ജനിച്ചു വളർന്ന തനിക്ക് ദുർഗ്ഗാ പൂജ ചെയ്യുന്നതിൽ ഒരു അപമാനവും തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസത്തിൽ മുസ്ലീമല്ലാത്ത നിഖിൽ ജെയിൻ എന്ന വ്യക്തിയെ വിവാഹം കഴിച്ച നുസ്രത് ജഹാന്റെ നടപടി മുസ്ലീം മത നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ദുർഗ്ഗാ പൂജ ചെയ്യാനുള്ള നുസ്രത് ജഹാന്റെ തീരുമാനം രാജ്യത്തിന് ഗുണകരമായ സന്ദേശമാണ് നൽകുന്നതെന്ന് നിഖിൽ ജയിൻ അറിയിച്ചു.
Discussion about this post